സാമ്പത്തിക പ്രതിസന്ധി രൂക്ഷമെങ്കിലും പണം അനുവദിക്കും –തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണെങ്കിലും പദ്ധതിനടത്തിപ്പിന് പണം അനുവദിക്കാന്‍ നിയന്ത്രണമുണ്ടാകില്ളെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. 2016ലെ കേരള ധനവിനിയോഗ (വോട്ട് ഓണ്‍ അക്കൗണ്ട് രണ്ടാം നമ്പര്‍) ബില്ലിന്മേലുള്ള ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 42നെതിരെ 84 വോട്ടുകള്‍ക്ക് ബില്‍ പാസായി. ഓരോ മണ്ഡലത്തിലെയും ആവശ്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ധാരണ സാമാജികര്‍ക്കുവേണം. ആദ്യം പദ്ധതികളുടെ രൂപരേഖ തയാറാക്കണം. ഓരോ കുടുംബത്തെയും രക്ഷപ്പെടുത്താന്‍ എന്തുവേണമെന്ന് മുന്‍കൂട്ടി തീരുമാനിക്കണം. പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്നുള്ള പണം ഉപയോഗിക്കുമ്പോള്‍ ബജറ്റിലേതുപോലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാവില്ളെന്നതാണ് പ്രത്യേകത. 6,000 കോടി രൂപയുടെ കുടിശ്ശിക അടിയന്തരമായി കൊടുത്തുതീര്‍ത്താല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവും. സര്‍ക്കാര്‍ ആഗ്രഹിച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ സാമ്പത്തിക തടസ്സങ്ങളുണ്ട്. പട്ടികജാതി വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള ഫണ്ട് വിനിയോഗത്തില്‍ മുന്‍കാലങ്ങളില്‍ ചില വീഴ്ചകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഫണ്ടില്‍ കുറവ് വരുത്തിയിട്ടില്ളെന്നും തോമസ് ഐസക് പറഞ്ഞു. ടെന്‍ഡറുകളില്‍ വരുന്ന അനാവശ്യ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബില്ലിനെ എതിര്‍ത്ത് സി. മമ്മൂട്ടി പറഞ്ഞു. പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ റോഡ് വെട്ടിപ്പൊളിക്കുന്നതിലുണ്ടാവുന്ന അനാവശ്യ ചെലവ് ഒഴിവാക്കാനാകുമെന്നും അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു. സ്വകാര്യമേഖലയില്‍ പണിയെടുക്കുന്ന അസംഘടിത ബീഡി തൊഴിലാളികളെ സഹായിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബില്ലിനെ അനുകൂലിച്ച കെ. കുഞ്ഞിരാമന്‍ പറഞ്ഞു. കാര്‍പ്പെന്‍ററി മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭംമൂലം കൃഷിനാശം നേരിട്ട കര്‍ഷകരുടെ നഷ്ടപരിഹാര കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബില്ലിനെ എതിര്‍ത്ത മോന്‍സ് ജോസഫ്  നിര്‍ദേശിച്ചു. ജോര്‍ജ് എം. തോമസ്, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, സി.കെ. നാണു, പി.സി. ജോര്‍ജ്, ഐ.സി. ബാലകൃഷ്ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.