തിരുവാഭരണ ഘോഷയാത്ര പുനരാരംഭിച്ചു

അയന്നൂർ: ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര അയന്നൂരിൽ നിന്ന് ഇന്ന് രാവിലെ പുനരാരംഭിച്ചു. ഇടക്കുളം, വടശേരിക്കര, പ്രയാർ ക്ഷേത്രങ്ങളിൽ പേടകം തുറന്ന് തിരവാഭരണം ദർശിക്കാൻ ഭക്തർക്ക് അവസരം ഒരുക്കും. ഇന്നു രാത്രി ളാഹ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ തങ്ങുന്ന സംഘം നാളെ മകരസംക്രമ സന്ധ്യയിൽ സന്നിധാനത്ത് എത്തിച്ചേരും. അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള ദീപാരാധനക്കു ശേഷം നട തുറക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്.

തിരുവാഭരണപെട്ടി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും പൂജാപാത്രങ്ങളടങ്ങുന്ന പെട്ടി മരുതമന ശിവന്‍പിള്ളയും കൊടിയും ജീവിതയുമടങ്ങുന്ന പെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രൻ നായരും ആണ് ശിരസ്സിലേറ്റുന്നത്. ജ്യേഷ്ഠ സഹോദരന്‍റെ മരണത്തെ  തുടര്‍ന്ന് നിയുക്ത പന്തളം രാജപ്രതിനിധി പി.ജി. ശശികുമാരവര്‍മ ഘോഷയാത്രയെ അനുഗമിക്കുന്നില്ല. പന്തളത്തു നിന്ന് നൂറുകണക്കിന് ഭക്തരുടെ ശരണം വിളികള്‍ക്കിടയിലാണ് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഘോഷയാത്ര പുറപ്പെട്ടത്.

രാജകുടുംബാംഗത്തിന്‍െറ നിര്യാണത്തെ തുടര്‍ന്നുള്ള  ആശൂലം കാരണം തിരുവാഭരണ യാത്രയുടെ മുന്നോടിയായി വലിയകോയിക്കല്‍ ക്ഷേത്രത്തിലും കൊട്ടാരത്തിലും നടത്തേണ്ട ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. ബുധനാഴ്ച രാവിലെ 6.15ന് കൊട്ടാരത്തിന്‍റെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍, കൊട്ടാരം ശിവക്ഷേത്ര മേല്‍ശാന്തി ചെങ്കിലാത്ത് കേശവന്‍പോറ്റി ശുദ്ധിവരുത്തി.

തിരുവാഭരണങ്ങളുടെ പട്ടിക ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എ. ബാബുവിനെ ബോധ്യപ്പെടുത്തിയ ശേഷം, പേടകങ്ങള്‍ അടച്ചു. 7.15ന് കൊട്ടാരം പ്രതിനിധികള്‍ തിരുവാഭരണ മാളികയിൽ നിന്ന് പേടകങ്ങള്‍ ചുമന്ന് മേടക്കല്‍ തിരുമുറ്റം വഴി പുത്തന്‍മേട തിരുമുറ്റത്തേക്ക് എഴുന്നള്ളിച്ചെത്തിച്ചു. തുടര്‍ന്ന് വലിയകോയിക്കല്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നീലിമല ഇല്ലത്ത് എന്‍. ഈശ്വരന്‍ നമ്പൂതിരി കര്‍പ്പൂരദീപവും നീരാഞ്ജനവും ഉഴിഞ്ഞ ശേഷം ആഭരണങ്ങളുടെ പട്ടികയും താക്കോലും ദേവസ്വം അധികാരികള്‍ക്കു കൈമാറി. പിന്നീട് കൊട്ടാരം പ്രതിനിധികള്‍ തിരുവാഭരണ പേടകങ്ങള്‍ വാഹകരുടെ ശിരസ്സിലേറ്റിയത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.