റാഗിങ്: പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കില്‍ പ്രിന്‍സിപ്പലിനെയും പ്രതിയാക്കണം –ഹൈകോടതി

കൊച്ചി: റാഗിങ് സംബന്ധിച്ച പരാതിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് കരുതുന്നവരെ രക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെ പ്രതിയാക്കണമെന്ന് ഹൈകോടതി. കോഴിക്കോട് ഉള്യേരി മൊടക്കാല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്‍റല്‍ ട്രസ്റ്റിലെ ബി.ഡി.എസ് വിദ്യാര്‍ഥിയെ ചില മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റാഗ് ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ഇടക്കാല ഉത്തരവ്. ഒരു മാസത്തിനകം കേസില്‍ തുടര്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദേശിച്ചു.
2015 ഒക്ടോബര്‍ ഏഴിന് ആറ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തന്‍െറ മകനെ റാഗിങ്ങിനിരയാക്കിയെന്നും ഇതേ തുടര്‍ന്ന് മകന്‍ മാനസികമായി തകരുകയും ശാരീരികമായും പരിക്കേല്‍ക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി കോഴിക്കോട് ചേവായൂര്‍ സ്വദേശി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
അത്തോളി എസ്.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും റാഗിങ് നിരോധ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്തിട്ടില്ളെന്ന് ഹരജിയില്‍ പറയുന്നു. പ്രിന്‍സിപ്പലടക്കം കോളജ് അധികൃതര്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ നിലവിലെ അന്വേഷണം ഗുണകരമാകില്ളെന്നും മറ്റേതെങ്കിലും ഏജന്‍സിക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ അന്വേഷണ ചുമതല കൈമാറണമെന്നുമാവശ്യപ്പെട്ടാണ് വിദ്യാര്‍ഥിയുടെ പിതാവ് കോടതിയെ സമീപിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍നിന്ന് കേസ് റാഗിങ് നിരോധ നിയമത്തിന്‍െറ പരിധിയില്‍ വരുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോളജില്‍ റാഗിങ് നടന്നിട്ടില്ളെന്നാണ് പ്രിന്‍സിപ്പല്‍ അറിയിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വ്യക്തമാക്കി. ഇത്തരമൊരു നിലപാട് പ്രിന്‍സിപ്പലോ കോളജിലെ റാഗിങ് വിരുദ്ധ സമിതിയോ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് കുറ്റകൃത്യമാകും. ഹരജിക്കാരന്‍െറ മകനെതിരെ റാഗിങ്ങാണ് നടന്നതെന്നിരിക്കെ അതിനനുസരിച്ച വകുപ്പിലാണ് അന്വേഷ ഉദ്യോഗസ്ഥന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടത്. സംഭവം അട്ടിമറിക്കാനുള്ള ശ്രമം പ്രിന്‍സിപ്പലിന്‍െറയോ റാഗിങ് വിരുദ്ധ സമിതിയുടേയോ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെങ്കില്‍ അവരെ കൂടി പ്രതി ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കേസ് വീണ്ടും ഒരു മാസത്തിനുശേഷം പരിഗണിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.