ആര്‍. ശ്രീലേഖക്കെതിരായ ആരോപണം: വിശദാംശങ്ങള്‍ വിജിലന്‍സ് കോടതിയെ അറിയിക്കണമെന്ന് ഹൈകോടതി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതെന്ന പേരില്‍ ബസുകള്‍ക്ക് നികുതിയിളവ് നല്‍കിയ കാലയളവില്‍ ആര്‍. ശ്രീലേഖ ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരുന്നില്ളെന്ന വിവരം രണ്ടാഴ്ചക്കകം വിജിലന്‍സ് കോടതിയെ അറിയിക്കാന്‍ ഹൈകോടതി നിര്‍ദേശം.2008 -13 കാലഘട്ടത്തില്‍ ചാലക്കുടിയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്‍െറ ഉപയോഗത്തിനെന്ന പേരില്‍ ബസുകള്‍ക്ക് നികുതിയിളവ് നല്‍കിയെന്നാരോപിച്ച് ആര്‍. ശ്രീലേഖയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ജനുവരി 25 ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ശ്രീലേഖ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി. ഉബൈദിന്‍െറ ഉത്തരവ്.ആരോപിക്കപ്പെടുന്ന കാലയളവില്‍ ശ്രീലേഖ ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരുന്നില്ളെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡിവൈ.എസ്.പി എ. രാമചന്ദ്രന്‍ വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറെന്ന മേല്‍വിലാസത്തിന് മീതെ ശ്രീലേഖ എന്ന പേന വെച്ച് എഴുതി ചേര്‍ത്തിരുന്നത് കൊണ്ടാണ് അന്വേഷണ ഉത്തരവ് അവര്‍ക്കെതിരാണെന്ന തോന്നലുണ്ടാക്കിയത്. അതേസമയം, പരാതിയിലെ ആരോപണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഈ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ തൃശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ ബോധ്യപ്പെടുത്താന്‍ ഉത്തരവിടുകയായിരുന്നു. താന്‍ കമീഷണറായിരിക്കെ ഇത്തരമൊരു നികുതിയിളവ് ഉണ്ടായിട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീലേഖ ഹരജി നല്‍കിയത്. അനാവശ്യമായാണ് തനിക്കെതിരെ കേസെടുത്തതെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.അഴിമതി നടന്നുവെന്ന് പറയുന്ന കാലയളവില്‍ ശ്രീലേഖയായിരുന്നോ ട്രാന്‍സ്പോര്‍ട്ട് കമീഷണറെന്ന് അന്വേഷിച്ച് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നേരത്തേ കേസ് പരിഗണിക്കവേ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.