രോഹിതിന്‍െറ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെക്കൊണ്ട് മാപ്പെഴുതിച്ചു

ന്യൂഡല്‍ഹി:  ജാതിപീഡനത്തില്‍ സഹികെട്ട് ജീവനൊടുക്കിയ രോഹിത് വെമുലക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെക്കൊണ്ട് മഹേന്ദ്രഗറിലെ ഹരിയാന കേന്ദ്ര സര്‍വകലാശാല മാപ്പുപറയിച്ചതായി ആക്ഷേപം. ദേശദ്രോഹികള്‍ എന്ന മട്ടിലാണ് അധികൃതര്‍ വിളിച്ചുവരുത്തിയതെന്നും മേലില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തില്ളെന്ന് ഉറപ്പുപറയാന്‍ ആവശ്യപ്പെട്ടതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ജനുവരി 18ന് മെഴുകുതിരി കത്തിച്ച് നിശ്ശബ്ദ മാര്‍ച്ചാണ് കാമ്പസില്‍ സംഘടിപ്പിച്ചത്. സംഘ്പരിവാര്‍ അനുകൂലികള്‍ പരിപാടിയുടെ പോസ്റ്ററുകള്‍ കീറിയെറിയുകയും ഇത്തരം നടപടികള്‍ കാമ്പസില്‍ അനുവദിക്കില്ളെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ദേശവിരുദ്ധപ്രവര്‍ത്തനം നടത്തി എന്ന പേരില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ ഇവര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ആരോപണങ്ങളുമായി നോട്ടീസും പ്രസിദ്ധീകരിച്ചു. ഇതു ചര്‍ച്ചചെയ്യാന്‍ എന്ന പേരില്‍ വിളിച്ചുവരുത്തിയ സര്‍വകലാശാല അധികൃതര്‍, മേലില്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടത്തില്ല എന്നു രേഖാമൂലം എഴുതി നല്‍കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു. മാര്‍ച്ച് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചതുമില്ല. എന്നാല്‍, മാപ്പപേക്ഷ നല്‍കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം. വിദ്യാര്‍ഥികള്‍ തമ്മിലെ തര്‍ക്കം സംസാരിച്ചു തീര്‍ക്കാന്‍ വിളിച്ചുവരുത്തുകയാണ് ചെയ്തതെന്ന് സ്റ്റുഡന്‍റ്സ് ഡീന്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.