നിരക്ക് സൂപ്പര്‍ഫാസ്റ്റിനെക്കാള്‍ മുകളില്‍, ഓടുന്നത് ഓര്‍ഡിനറിയായി

തിരുവനന്തപുരം: അശാസ്ത്രീയ സമയക്രമീകരണവും ഡ്യൂട്ടി വിന്യാസവും കെ.യു.ആര്‍.ടി.സി ലോ ഫ്ളോര്‍ എ.സി ബസുകളിലെ യാത്രക്കാരെയും ജീവനക്കാരെയും ഒരു പോലെ വെട്ടിലാക്കുന്നു. ഓര്‍ഡിനറി ബസുകള്‍ക്ക് പരമാവധി 240 കിലോമീറ്ററാണ് പ്രതിദിന സഞ്ചാരപരിധി. എന്നാല്‍ ഓര്‍ഡിനറി സര്‍വിസുകളുടെ സ്വഭാവത്തില്‍ ഓടുന്ന തിരുവനന്തപുരം-കൊല്ലം എ.സി ബസുകളുടെ പ്രതിദിന സഞ്ചാരം 436 കിലോമീറ്ററും. തമ്പാനൂരില്‍നിന്ന് ഇത്തരത്തില്‍ മൂന്ന് ലോ ഫ്ളോറുകളാണ് ദിവസേന കൊല്ലം സര്‍വിസ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ ഈ ബസുകള്‍ക്ക് 12 ഫെയര്‍ സ്റ്റേജുകളാണുണ്ടായിരുന്നത്. ഓര്‍ഡിനറി സ്വഭാവത്തില്‍ സര്‍വിസ് നടത്താന്‍ നിര്‍ദേശമുണ്ടായതോടെ  ഇത്  31 ആയി ഉയര്‍ന്നു. സ്റ്റോപ്പുകളുടെ എണ്ണം ഏതാണ്ട് 75ഉം.

ഫെയര്‍ സ്റ്റേജുകള്‍ കൂടിയതിനനുസരിച്ച് ചാര്‍ജും കൂടി. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് 129 രൂപയാണ് ചാര്‍ജ്. സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ 63ഉം സില്‍വര്‍ ജെറ്റില്‍ 111ഉം രൂപ നിരക്കുള്ളപ്പോഴാണ് 75 പ്രഖ്യാപിത ലോക്കല്‍ സ്റ്റോപ്പുകളിലടക്കം നിര്‍ത്തുന്ന ബസുകള്‍ക്ക് ഈ ചാര്‍ജ്. യാത്രക്കാവട്ടെ നിശ്ചയിച്ച് നല്‍കിയിട്ടുള്ളത് രണ്ട് മണിക്കൂര്‍ 10 മിനിറ്റ് സമയവും. ഇത്രയധികം സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നതിനു പുറമെ ഗതാഗതക്കുരുക്കില്‍ സമയത്ത് ഓടിയത്തൊനുമാകില്ല. തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെ കെ.എസ്.ആര്‍.ടി.സിയുടെ മള്‍ട്ടി ആക്സില്‍ ബസില്‍ 285 ആണ് ചാര്‍ജ്. എന്നാല്‍ എ.സി ലോഫ്ളോറില്‍ 351 രൂപയും.  

\സ്റ്റിയറിങ് ടൈമായി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത് പ്രതിദിനം 12 മുതല്‍ 13.30 വരെ മണിക്കൂറാണ്. നിലവിലെ സാഹചര്യത്തില്‍ പലപ്പോഴും എ.സി ബസുകള്‍ക്ക് ഇത് പാലിക്കാനുമാകില്ല.  ഈഞ്ചക്കലില്‍നിന്ന് ആറു കിലോ മീറ്റര്‍ സഞ്ചരിച്ച് തമ്പാനൂരില്‍ എത്തിയ ശേഷമാണ് കൊല്ലം സര്‍വിസ് ആരംഭിക്കുക. ഈ ആറു കിലോമീറ്റര്‍ സഞ്ചാരം ഡ്യൂട്ടി രേഖകളിലും ഉള്‍പ്പെടുത്തില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.