മലയാളികളുടെ തിരോധാനം: എന്‍.ഐ.എ അന്വേഷണം തുടങ്ങി

കൊച്ചി: കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നായി ദുരൂഹ സാഹചര്യത്തില്‍ കാണാതായവരെക്കുറിച്ച് എന്‍.ഐ.എ അന്വേഷണം തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതിന് തൊട്ട് പിന്നാലെയാണ് എന്‍.ഐ.എയുടെ കൊച്ചി പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.
കാസര്‍കോട് ചന്ദേര പൊലീസ് സ്റ്റേഷന്‍, പാലക്കാട് ടൗണ്‍ സൗത് പൊലീസ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത തിരോധാന കേസുകളാണ് എന്‍.ഐ.എ അന്വേഷിക്കുക.  കാണാതായവര്‍ ഐ.എസിനോട് അനുഭാവം പുലര്‍ത്താന്‍ ഗൂഢാലോചന നടത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തെിയതായി എന്‍.ഐ.എ അധികൃതര്‍ വ്യക്തമാക്കി. ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ (യു.എ.പി.എ) നിയമത്തിലെ 13, 38, 39 വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണം. വ്യാഴാഴ്ച തന്നെ കാസര്‍കോട്ടെയും പാലക്കാട്ടെയും എഫ്.ഐ.ആറുകള്‍ എന്‍.ഐ.എ കോടതിയില്‍ റീ രജിസ്റ്റര്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ബന്ധമുള്ള കേസുകളില്‍ എന്‍.ഐ.എ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തിന്‍െറ അടിസ്ഥാനത്തിലും കുറ്റകൃത്യം എന്‍.ഐ.എ ആക്ടിന്‍െറ പരിധിയില്‍ വരുന്നതാണെന്നത് പരിഗണിച്ചുമാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കാസര്‍കോട് ചേന്ദേര പൊലീസ് സ്റ്റേഷനില്‍ ഏഴ് പേരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പൊലീസ് അന്വേഷിക്കുന്നത്. പാലക്കാടുനിന്ന് രണ്ട് പേരെ കാണാതായതുമായി ബന്ധപ്പെട്ടാണ് പാലക്കാട് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. കാസര്‍കോട് നിന്ന് കാണാതായ റാഷിദ് അബ്ദുല്ല, അഷ്ഫാഖ്, ഇജാസ്, ഷിഹാസ്, ഷഫിസുദ്ദീന്‍, പാലക്കാട് നിന്ന് കാണാതായ ബെസ്റ്റിന്‍ എന്ന യഹിയ, സഹോദരന്‍ ബെക്സണ്‍ എന്ന ഈസ എന്നിവരുടെ തിരോധാനമാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. എറണാകുളത്തും തിരുവനന്തപുരത്തും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണത്തിന് എന്‍.ഐ.എക്ക് അനുമതി ലഭിച്ചിട്ടില്ല. എന്നാല്‍, തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കേസ് ഈസയുടെ ഭാര്യ നിമിഷ എന്ന ഫാത്തിമ, എറണാകുളത്തേത് യഹിയയുടെ ഭാര്യ മറിയം എന്നിവരുമായി ബന്ധപ്പെട്ടതായതിനാല്‍ പ്രത്യേകം അന്വേഷണം ആവശ്യമില്ളെന്ന നിലപാടിലാണ് എന്‍.ഐ.എ.


 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.