സുവിശേഷ പ്രാര്‍ഥനക്കിടെ ആര്‍.എസ്.എസ് അക്രമം

പുതിയതെരു (കണ്ണൂര്‍): മതപരിവര്‍ത്തനം നടത്തുന്നെന്നാരോപിച്ച് പുഴാതിയില്‍ സുവിശേഷ പ്രാര്‍ഥനാ സംഘത്തെ വീട്ടില്‍ കയറി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. പുഴാതി പയറ്റ്യംകാവ് റോഡില്‍ തട്ടാന്‍വളപ്പില്‍ അനീഷിന്‍െറ വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ 11.30ഓടെ ഒരുസംഘം അക്രമം നടത്തിയത്. വിദേശത്ത് ജോലിക്ക് പോകുന്നതിന്‍െറ ഭാഗമായി വീട്ടില്‍ നടത്തിയ പ്രാര്‍ഥനക്കിടെയാണ് സംഭവം.  ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രാഹുല്‍, അര്‍ജുന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍ ഒണ്ടേന്‍ റോഡിലെ ചര്‍ച്ച് ഓഫ് ഗോഡ് എന്ന പെന്തക്കോസ്ത് ദേവാലയത്തിലെ ഏഴ് സ്ത്രീകളുള്‍പ്പെടെ ഇരുപതംഗ പ്രാര്‍ഥനാ സംഘത്തെ കേട്ടാലറക്കുന്ന ഭാഷയില്‍ ഭീഷണിപ്പെടുത്തിയ ശേഷമാണ് ആക്രമിച്ചത്. അക്രമികള്‍ വിളിച്ചുവരുത്തിയ വളപട്ടണം പൊലീസിന്‍െറ മുന്നില്‍വെച്ച് പ്രാര്‍ഥനാ സംഘം വന്ന കാറും ബൈക്കും അടിച്ചുതകര്‍ത്തു. സംഘത്തിലുണ്ടായിരുന്ന അഴീക്കോട് കാപ്പിലെ പീടിക സ്വദേശിയായ ജിത്തു എന്ന ശ്രീജിത്തിനെ മര്‍ദിച്ചവശനാക്കിയ ശേഷം ‘ഞങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നതിനുവേണ്ടി വന്നവരാണെന്ന്’ ബലമായി എഴുതി വാങ്ങി. കേരളത്തിലെ ജയിലുകളിലടക്കം പ്രാര്‍ഥന നടത്തുന്ന സംഘമാണ് തങ്ങളെന്ന് പറഞ്ഞിട്ടും അക്രമം തുടരുകയായിരുന്നുവെന്ന് പാസ്റ്റര്‍മാരായ ബേബി ജോസഫ്, പീറ്റര്‍ ജോസഫ്, ഡെന്നിസ് സ്ഫടികം എന്നിവര്‍ പറഞ്ഞു.

എന്നാല്‍, അക്രമികള്‍ക്കെതിരെ പരാതി നല്‍കാനുദ്ദേശിക്കുന്നില്ളെന്നും ഇവര്‍ അറിയിച്ചു.  ഏതാനും ദിവസങ്ങളായി അനീഷിന്‍െറ വീട്ടില്‍ സംഘം ചേര്‍ന്നുള്ള പ്രാര്‍ഥനകളും മറ്റും നടക്കുന്നുണ്ടെന്നും തങ്ങളുടെ വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതായും സമീപവാസികള്‍ പരാതിപ്പെട്ടതിനാലാണ് ഇടപെട്ടതെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രാര്‍ഥനാ സംഘത്തിലെ ഭൂരിഭാഗം പേരും അഞ്ചുവര്‍ഷം മുമ്പുവരെ ഹിന്ദുമത വിശ്വാസികളായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

അക്രമത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ബ്ളോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളപട്ടണം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. വളപട്ടണം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഒ.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. ബ്ളോക് പ്രസിഡന്‍റ് എം. ശ്രീരാമന്‍ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് സിറാജ് സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.