സോളാര്‍: ഉമ്മന്‍ചാണ്ടിയെയും സരിതയെയും വീണ്ടും വിസ്തരിക്കും

കാച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍ തുടങ്ങി 28 പേരെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ തീരുമാനിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മുന്‍മന്ത്രി കെ. ബാബു തുടങ്ങി 21പേരെ പുതുതായി വിസ്തരിക്കാനും തീരുമാനമുണ്ട്. തീയതി പിന്നീട് നിശ്ചയിക്കും.

കമീഷനില്‍ നല്‍കിയ മൊഴികളിലുണ്ടായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ വീണ്ടും വി സ്തരിക്കുന്നത്. ജനുവരി 25ന് ഉമ്മന്‍ ചാണ്ടിയെ കമീഷന്‍ വിസ്തരിച്ചതിനുശേഷമുള്ള ദിവസങ്ങളില്‍ സരിത നടത്തിയ വെളിപ്പെടുത്തലുകള്‍, അദ്ദേഹവുമായി അഞ്ചുപ്രാവശ്യം ഫോണില്‍ സംസാരിച്ചിരുന്നെന്ന് സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍െറ വെളിപ്പെടുത്തല്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് മുന്‍ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കാന്‍ തീരുമാനിച്ചത്.

ഉമ്മന്‍ ചാണ്ടി, സരിത, ജിക്കുമോന്‍ ജേക്കബ്, സലിംരാജ്, എബ്രഹാം കലമണ്ണില്‍, മല്ളേലില്‍ ശ്രീധരന്‍ നായര്‍, തോമസ് കുരുവിള, ടീം സോളാര്‍ മുന്‍ ജീവനക്കാരി ജിഷ, അനര്‍ട്ട് ഉദ്യോഗസ്ഥരായ അനീഷ് എസ്. പ്രസാദ്, രാജേഷ് നായര്‍, പരാതിക്കാരന്‍ മുടിക്കല്‍ സജാദ്, എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍, പി.സി. ജോര്‍ജ് എം.എല്‍.എ, സി.എല്‍. ആന്‍േറാ, ഡിവൈ.എസ്.പി ബിജോ അലക്സാണ്ടര്‍, റിജേഷ്  തുടങ്ങി 33 പേരെ രണ്ടാമതും പി.പി. തങ്കച്ചന്‍, കെ. ബാബു, ഉമ്മന്‍ ചാണ്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന വാസുദേവ ശര്‍മ, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍.കെ. ബാലകൃഷ്ണന്‍, ഗണ്‍മാന്‍മാരായിരുന്ന പ്രദീപ്, രവി, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സുരേന്ദ്രന്‍, മുന്‍ എം.എല്‍.എ ബാബുപ്രസാദ്, തോമസ് കൊണ്ടോടി, പൊലീസ് ആസ്ഥാനത്തെ സൈബര്‍സെല്‍ അസി. കമീഷണര്‍, ബി.എസ്.എന്‍.എല്‍ നോഡല്‍ ഓഫിസര്‍, ഡിവൈ.എസ്.പിമാരായ മുഹമ്മദ് ഷാഫി, റെജി ജേക്കബ്, ജോസഫ്, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.ആര്‍. രാമചന്ദ്രന്‍ നായര്‍, ഡല്‍ഹിയില്‍ തോമസ് കുരുവിളക്ക് പണം കൈമാറിയതായി ആരോപിക്കപ്പെട്ട ധീരജ്, അന്നത്തെ കോട്ടയം, ആലപ്പുഴ കലക്ടര്‍മാര്‍ തുടങ്ങി 19 പേരെ പുതുതായും വിസ്തരിക്കണമെന്ന് കമീഷന്‍ മുമ്പാകെ ആവശ്യമുയര്‍ന്നിരുന്നു.

കമീഷന്‍ മുമ്പാകെ കക്ഷിചേര്‍ന്ന അഭിഭാഷക സംഘടനകളും മറ്റുമാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതില്‍ 2013ലെ നിയമസഭാ സെക്രട്ടറി, പത്തനംതിട്ട ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ്, നോബി അഗസ്റ്റിന്‍ എന്നിവരെ വിസ്തരിക്കണമെന്ന അപേക്ഷ തള്ളി ബാക്കി 28 പേരെ വീണ്ടും വിസ്തരിക്കാനും 21 പേരെ പുതുതായി വിസ്തരിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും കമീഷന്‍ തീരുമാനിക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.