സോളാര്‍: സരിതക്കും ബിജുവിനുമെതിരെ 14 ക്രിമിനല്‍ കേസുകള്‍

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ പ്രതികളായ സരിത എസ്. നായര്‍ക്കും ബിജു രാധാകൃഷ്ണനുമെതിരെ 2005-2014 കാലയളവില്‍ 14 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് നോഡല്‍ ഓഫിസര്‍ ഡിവൈ.എസ്.പി ബിജോ അലക്സാണ്ടര്‍ സോളാര്‍ കമീഷനെ അറിയിച്ചു. പ്രത്യേക സംഘം അന്വേഷിക്കുന്ന 33 കേസുകള്‍ക്ക് പുറമെയാണ് ഇവ.
കമീഷന്‍ ആവശ്യപ്പെട്ട പ്രകാരം കമീഷനെ സഹായിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥനാണ് നിലവില്‍ എറണാകുളം റേഞ്ച് ഇന്‍േറണല്‍ സെക്യൂരിറ്റി വിഭാഗം ഡിവൈ.എസ്.പിയായ ബിജോ അലക്സാണ്ടര്‍.
അതേസമയം സരിതക്കും ബിജുവിനുമെതിരെ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെങ്കില്‍ കമീഷനിലെ മറ്റു കക്ഷികള്‍ക്ക് ഒരാഴ്ചയ്ക്കകം  അറിയിക്കാന്‍ അവസരം നല്‍കുമെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ വ്യക്തമാക്കി.
കേരളത്തിലെ 448 പൊലീസ് സ്റ്റേഷനുകളില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതില്‍നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് നോഡല്‍ ഓഫിസര്‍ അറിയിച്ചു. ആറ് കേസുകള്‍ തിരുവനന്തപുരം സിറ്റിയിലും മൂന്നെണ്ണം ആലപ്പുഴയിലും കൊല്ലം സിറ്റി, കോട്ടയം സിറ്റി, കൊച്ചി സിറ്റി എന്നിവിടങ്ങളില്‍ ഓരോ കേസും വീതവുമാണ് രജിസ്റ്റര്‍ ചെയ്തത്. 2011ന് ശേഷം പത്തനംതിട്ട ഏനാട്, കൊല്ലം സിറ്റി ഇരവിപുരം സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തു.
പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹി സി.ആര്‍. ബിജുവിനെതിരെ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തിന്‍െറ ഫയലുകള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കമീഷനില്‍ ഹാജരാക്കി.
സരിതയില്‍നിന്ന് പൊലീസ് അസോസിയേഷന്‍ പണം വാങ്ങിയെന്ന ആരോപണത്തിന്‍െറ നിജസ്ഥിതി മനസ്സിലാക്കാനാണ് കമീഷന്‍ ഫയലുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.