ശൂര്‍പ്പണഖാഗമനം 

രാമന്‍െറ വനവാസകാലത്ത് കഥാഗതിയത്തെന്നെ തിരിച്ചുവിട്ട സംഭവമാണ് ശൂര്‍പ്പണഖയുമായുള്ള ഏറ്റുമുട്ടല്‍. രാമലക്ഷ്മണന്മാരും സീതയും പഞ്ചവടിയില്‍ എത്തിച്ചേര്‍ന്നു. കുയിലുകള്‍ പഞ്ചമം പാടുകയും തരുലതാദികള്‍ പരിമളം പരത്തുകയും ചെയ്യുന്ന ഗോദാവരീതടത്തിലാണ് പഞ്ചവടി. വൃക്ഷച്ചുവട്ടില്‍ വിശ്രമിക്കുന്ന രാമലക്ഷ്മണാദികളുടെ സമീപത്തേക്ക് സ്വര്‍ഗീയലാവണ്യം വഴിഞ്ഞൊഴുകുന്ന ഒരു സുന്ദരി നടന്നുവരുന്നതുകണ്ടു. അവളില്‍ സംശയം തോന്നിയ രാമന്‍, ലക്ഷ്മണനോട് മറഞ്ഞുനില്‍ക്കാനാവശ്യപ്പെട്ടു. രാമന്‍ ആരാണെന്ന് ചോദിച്ച് മനസ്സിലാക്കിയ അവള്‍ താന്‍ രാക്ഷസരാജാവായ രാവണന്‍െറ ഏക സഹോദരിയാണെന്നും പഞ്ചവടീപ്രദേശത്തിന്‍െറ ഭരണകര്‍ത്താവാണെന്നും രാമനെ ധരിപ്പിക്കുന്നു. പിന്നീടാണ് തന്‍െറ ഇംഗിതം അവള്‍ വെളിപ്പെടുത്തുന്നത്. ഭര്‍ത്താവ് നഷ്ടപ്പെട്ട താന്‍ രാമന് അനുരൂപയായ ഭാര്യയാണെന്നും തന്നെ ഉടനെ കല്യാണം കഴിക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. താന്‍ ഏകഭാര്യാവ്രതം സ്വീകരിച്ച ആളായതിനാല്‍ ലക്ഷ്മണനെ സമീപിക്കാന്‍ രാമന്‍ ശൂര്‍പ്പണഖയോട് ഉപദേശിക്കുന്നു. ലക്ഷ്മണനും അവളെ സ്വീകരിച്ചില്ല. അവളെ പിണക്കാതെതന്നെ ലക്ഷ്മണന്‍ വീണ്ടും രാമനോടുതന്നെ വിവാഹാഭ്യര്‍ഥന നടത്താന്‍ പറഞ്ഞയച്ചു. ഒരിക്കല്‍കൂടി രാമന്‍ ശൂര്‍പ്പണഖയെ ലക്ഷ്മണസവിധത്തിലേക്കയച്ചു. കോപാകുലയായ ശൂര്‍പ്പണഖ തന്‍െറ ഭയങ്കരമായ വിശ്വരൂപം കാട്ടി ലക്ഷ്മണനെ ആഹരിക്കാനടുത്തപ്പോള്‍ അവളുടെ നാസികയും മുലകളും ലക്ഷ്മണന്‍ ഛേദിച്ചുകളഞ്ഞു. സങ്കടവും കോപവും സഹിക്കവയ്യാതെ ശൂര്‍പ്പണഖ നേരേ സഹോദരനായ രാവണന്‍െറ അടുത്തേക്കുപോയി. കഥയുടെ മറ്റൊരു ഘട്ടം അവിടെ തുടങ്ങുന്നു. 
ശൂര്‍പ്പണഖയുടെമേല്‍ ലക്ഷ്മണന്‍ കാട്ടുന്ന അധിനിവേശം അസാധാരണമായ ഒരു ലൈംഗികാതിക്രമമായിട്ട് ചിലര്‍ കാണുന്നു. വടക്കുനിന്ന് വന്ന ശ്രീരാമന്‍ ആര്യവംശ പ്രതീകമാണെന്നും രാക്ഷസരായ ദ്രാവിഡവര്‍ഗക്കാരെ കൊന്നൊടുക്കിയ വീര്യവാനാണെന്നും വ്യാഖ്യാനിക്കപ്പെടാറുണ്ട്. താടകാവധത്തെക്കാള്‍ ദാരുണമാണ് ശൂര്‍പ്പണഖയുടെ അന്ത്യം. ബഹുഭാര്യത്വം അംഗീകരിക്കപ്പെട്ട ഒരു രാജാവിനോട് വിവാഹാഭ്യര്‍ഥന നടത്തിയതാണ് അവര്‍ ചെയ്ത അപരാധം. രാമന്‍ വ്യത്യസ്തനാണെന്ന് ശൂര്‍പ്പണഖ അറിഞ്ഞിരിക്കണമെന്നില്ല. രാക്ഷസിയാണെങ്കിലും സ്ത്രീക്ക് രാജാധികാരവും സ്വയംവരവും അനുവദിച്ചിരുന്നെന്ന് ഈ കഥാപാത്രം തെളിവുതരുന്നു. കോസലസാമ്രാജ്യത്തിന്‍െറ അതിര്‍ത്തി ഏതാണെന്നും ആര്യാവര്‍ത്തം ഏതുവരെയായിരുന്നെന്നും രാക്ഷസസാമ്രാജ്യങ്ങള്‍ യാഥാര്‍ഥ്യമായിരുന്നോ എന്നുമുള്ള ചോദ്യങ്ങള്‍കൂടി ഉയര്‍ത്തുന്നു ശൂര്‍പ്പണഖാഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.