തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഈമാസം 21ന് ധര്‍മടത്ത് എത്തും. പിണറായി വിജയന്‍ 30ന് പാലക്കാട് ജില്ലയില്‍ എത്തുന്നുണ്ടെങ്കിലും മലമ്പുഴയില്‍ വി.എസിന് വേണ്ടി പ്രചാരണത്തിന് പോകുമോയെന്ന് ജില്ലാ നേതൃത്വം ഇതുവരെ തീരുമാനിച്ചിട്ടില്ല.
വി.എസ്. അച്യുതാനന്ദനും പിണറായി വിജയനുമൊപ്പം സി.പി.എം പ്രചാരണത്തിന്‍െറ ചുക്കാന്‍ പിടിക്കാന്‍ കോടിയേരി ബാലകൃഷ്ണനും എം.എ. ബേബിയും നേതൃത്വത്തിലുണ്ടാവും.വി.എസിന്‍െറയും പിണറായിയുടെയും കോടിയേരിയുടെയും ജില്ലാ പരിപാടികള്‍ 20ന് ആരംഭിക്കും. പിണറായി, കോടിയേരി എന്നിവരുടെ പരിപാടികള്‍ മേയ് ആറിന് സമാപിക്കും. വി.എസിന്‍േറത് മേയ് മൂന്നിനാണ് സമാപിക്കുക.
ബേബിയുടേത് 21ന് ആരംഭിച്ച് മേയ് 13 വരെ തുടരും. ധര്‍മടം ഉള്‍പ്പെടുന്ന കണ്ണൂരില്‍ പ്രചാരണ പരിപാടിക്ക് വി.എസ് എത്തുന്ന 21ന് പക്ഷേ, പിണറായി കൊല്ലത്ത് പ്രചാരണത്തിലാവും.
പിണറായി പാലക്കാട് ജില്ലയില്‍ എത്തുന്ന 30ന് വി.എസ് ആലപ്പുഴയില്‍ പ്രചാരണത്തിലായിരിക്കും. നേതാക്കളുടെ ജില്ലകളിലെ പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നതോടെ സി.പി.എം സജീവമായി തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.