ആദ്യക്ഷര മധുരം നുണഞ്ഞ് മുത്തശ്ശിമാര്‍

കൊട്ടാരക്കര: വാര്‍ധക്യത്തിലേക്ക് കടന്നെങ്കിലും ആദ്യക്ഷരത്തിന്‍െറ മധുരം നുണയുകയാണ് രണ്ടു മുത്തശ്ശിമാര്‍. അറിവ് നേടാനുള്ള ആഗ്രഹമാണ് മുത്തശ്ശിമാരെ കൊട്ടാരക്കര ഉമ്മന്നൂര്‍ പഞ്ചായത്ത് ചേക്കോട്ടുകോണം തുടര്‍വിദ്യാകേന്ദ്രത്തിലത്തെിച്ചത്. കാക്കത്താനം കൊച്ചുവിള വീട്ടില്‍ തങ്കമ്മ (75), ചേക്കോട്ടുകോണം പണയില്‍ വീട്ടില്‍ രാജമ്മ (66) എന്നിവരാണ് ആദ്യക്ഷരം കുറിച്ചത്. ഐഷാപോറ്റി എം.എല്‍.എയാണ് രണ്ടുപേരെയും അക്ഷരം എഴുതിച്ചത്.

രാജമ്മയുടെ കൊച്ചുമകന്‍ വിശാഖും ആദ്യക്ഷരം കുറിക്കാന്‍ എത്തിയിരുന്നു. കുരുന്നുകള്‍ക്ക് ഹരിശ്രീ എഴുതിച്ചശേഷം എം.എല്‍.എ മുത്തശ്ശിമാരെ കൈപിടിച്ച് ഹരിശ്രീ എഴുതിച്ചു. വായിക്കണമെന്നും എഴുതണമെന്നുമുള്ള ചിന്ത വര്‍ഷങ്ങള്‍ക്ക് മുമ്പേ വന്നതാണെന്ന് തങ്കമ്മ പറഞ്ഞു. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ സ്കൂളുകളില്‍ അയച്ച് പഠിപ്പിച്ചില്ല. പഠിക്കാനുള്ള സാഹചര്യം കിട്ടിയില്ല. എഴുത്തും വായനയും അറിയാത്തതുകൊണ്ട് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടായി. എഴുത്തും വായനയും പഠിച്ച് ബസിന്‍െറ ബോര്‍ഡ് വായിക്കാനും പത്രമാധ്യമങ്ങള്‍ വായിക്കാനുമാണ് ഹരിശ്രീ കുറിച്ചതെന്ന് രാജമ്മ പറഞ്ഞു.

50ഓളം കുരുന്നുകളാണ് തുടര്‍വിദ്യാകേന്ദ്രത്തില്‍ ആദ്യക്ഷരം കുറിച്ചത്. കുരുന്നുകളോടൊപ്പം മുത്തശ്ശിമാര്‍ക്ക് അറിവിന്‍െറ ആദ്യ പാഠം പഠിപ്പിച്ച് നല്‍കുന്ന സന്തോഷത്തിലാണ് സാക്ഷരതാ പ്രവര്‍ത്തകര്‍. സാക്ഷരതാ അസിസ്റ്റന്‍റ്  കോഓഡിനേറ്റര്‍ ഡി. ശാന്തമ്മ, സാക്ഷരതാ പ്രേരകുമാരായ ഷീജ. സി, ടി.എന്‍. നെല്‍സണ്‍, അസി. പ്രേരക്, സുലഭജകുമാരി എന്നിവരാണ് തുടര്‍വിദ്യാകേന്ദ്രത്തിന്‍െറ പ്രവര്‍ത്തനത്തില്‍ ചുക്കാന്‍പിടിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.