വിജേഷിന്‍െറ ഹൃദയം ഷംസുദ്ദീനില്‍ മിടിച്ചു തുടങ്ങി


കോഴിക്കോട്: പ്രാര്‍ഥന ഫലിച്ചു, ഒടുവില്‍  ആ ഹൃദയം മിടിച്ചു തുടങ്ങി. കണ്ണൂരുകാരന്‍ വിജേഷി(30)ന്‍െറ ഹൃദയം മഞ്ചേരി ഷംസുദ്ദീ(54)ന്‍െറ നെഞ്ചിന്‍കൂട്ടിലിരുന്ന് സുരക്ഷിതമായി മിടിച്ചു തുടങ്ങി.മലബാറിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് കോഴിക്കോട് തൊണ്ടയാട് മെട്രോ കാര്‍ഡിയാക് സെന്‍ററില്‍ നടന്നത്. രാവിലെ 11.30ഓടെ ശസ്ത്രക്രിയ പൂര്‍ത്തിയായ ഉടന്‍തന്നെ ഹാര്‍ട്ട് ലങ് മെഷീന്‍െറ സഹായത്തോടെ മിടിക്കാന്‍ തുടങ്ങിയ ഹൃദയം ഒരുമണിയോടുകൂടി യന്ത്രത്തിന്‍െറ സഹായമില്ലാതെ പ്രവര്‍ത്തിച്ചു തുടങ്ങി. രോഗിയെ വെന്‍റിലേറ്ററിന്‍െറ സഹായത്തോടെ ഐ.സി.യുവിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ഡോക്ടര്‍മാരുടെ സംഘം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍നിന്ന് വിജേഷിന്‍െറ ഹൃദയവുമായി കോഴിക്കോട്ടേക്ക് തിരിച്ചത്. 5.20ഓടെ മെട്രോ ആശുപത്രിയിലത്തെിയ സംഘം 5.30ഓടെ ശസ്ത്രക്രിയ തുടങ്ങി. ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ അവസാനിച്ചത് 11.30ന്. ഹൃദയം ദാതാവില്‍നിന്ന് സ്വീകരിക്കുന്നതു മുതല്‍ സ്വീകര്‍ത്താവില്‍ മിടിക്കുന്നതുവരെയുള്ള സമയം ഏറ്റവും പ്രധാനപ്പെട്ടതായിരുന്നെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച ചീഫ് കാര്‍ഡിയാക് സര്‍ജന്‍ പ്രഫ. ഡോ. വി. നന്ദകുമാര്‍ പറഞ്ഞു.
അബദ്ധത്തില്‍ വെടിയേറ്റ് മസ്തിഷ്ക മരണം സംഭവിച്ച മട്ടന്നൂര്‍ പുലിയങ്ങോട് മീത്തലെ വീട്ടില്‍ വിജേഷിന്‍െറ ഹൃദയമാണ് മാറ്റിവെച്ചത്. വിജേഷിന്‍െറ മറ്റ് അവയവങ്ങളും ദാനം ചെയ്തിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.