വള്ളിക്കുന്ന്: ദേശീയപാതയില്‍ ചെട്ട്യാര്‍മാട് വളവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. സഹയാത്രികന് ഗുരുതര പരിക്കേറ്റു. കാലിക്കറ്റ് യൂനിവേഴ്സിറ്റി കോഓപറേറ്റിവ് കോളജിലെ രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥിയും പരപ്പനങ്ങാടി ഉള്ളണം മുണ്ടിയന്‍കാവ് സ്വദേശി അശോകന്‍െറ മകനുമായ അഖിലാണ് (20) മരിച്ചത്. ബൈക്കിന് പിറകില്‍ യാത്ര ചെയ്ത സഹപാഠി വള്ളിക്കുന്ന് പരുത്തിക്കാട് ചാലിയില്‍ അഭിജിത്തിനെ (20) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. പഠനത്തോടൊപ്പം ഇരുവരും ചെനക്കല്‍ ജനസേവ കേന്ദ്രത്തിലും ചേളാരി ജി.ഡി.എസിലും ജോലി ചെയ്തു വരികയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ചെട്ട്യാര്‍മാട്ടെ പമ്പിലേക്ക് പെട്രോള്‍ അടിക്കാന്‍ പോയതായിരുന്നു. ഈ സമയം എതിരെ വന്ന ഇന്നോവ കാര്‍ ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ബസിലിടിച്ചാണ് നിന്നത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചെങ്കിലും അഖിലിനെ രക്ഷിക്കാനായില്ല. ഷീബയാണ് അഖിലിന്‍െറ മാതാവ്. സഹോദരങ്ങള്‍: അര്‍ജുന്‍ (എം.ബി.എ വിദ്യാര്‍ഥി, ബംഗളൂരു), അശ്വതി (എസ്.എച്ച്.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.