ബാര്‍ കോഴ: മാണിയുടെ നിലപാട് അറിയേണ്ടതുണ്ടെന്ന് ഹൈകോടതി

കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണ ഉത്തരവ് പുന:പരിശോധിക്കണമെന്ന ഹരജിയില്‍ മുന്‍ മന്ത്രി കെ.എം. മാണിയുടെ കൂടി നിലപാട് അറിയേണ്ടതുണ്ടെന്ന് ഹൈകോടതി.
കേസില്‍ പ്രതിയായിരിക്കെ എതിര്‍ കക്ഷി എന്നനിലയില്‍ മാണിയുടെ വിശദീകരണം തേടേണ്ട ആവശ്യം കോടതിക്കില്ളെന്നും അതിനാല്‍ നോട്ടീസ് അയക്കേണ്ടതില്ളെന്നുമുള്ള വാദം തള്ളിയാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിന്‍െറ നിരീക്ഷണം. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ നല്‍കിയ ഹരജിയില്‍ മാണിയുടെ പേരിനൊപ്പം ‘മന്ത്രി’യെന്ന് ചേര്‍ത്തത് നിക്കം ചെയ്യണമെന്ന അപേക്ഷ പരിഗണിക്കവേയാണ് പ്രതിക്ക് നോട്ടീസ് അയക്കേണ്ടതുണ്ടോയെന്ന കാര്യത്തിലും കോടതി നിലപാട് വ്യക്തമാക്കിയത്.
കേസില്‍ എതിര്‍ കക്ഷിയായ ഓള്‍ കേരള ആന്‍റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിനുവേണ്ടി ഹാജരായ അഡ്വ. ബി.എച്ച്. മന്‍സൂറാണ് കേസില്‍ തീര്‍പ്പുണ്ടാക്കാന്‍ മാണിയുടെ വിശദീകരണം തേടേണ്ടതില്ളെന്ന നിലപാട് അറിയിച്ചത്. എന്നാല്‍, എല്ലാ എതിര്‍ കക്ഷികളെയും കേട്ടുവേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനെന്ന് കോടതി വ്യക്തമാക്കി. പ്രതിയാണെന്ന കാരണത്താല്‍ മാണിയെ ഒഴിവാക്കേണ്ട കാര്യമില്ല. എല്ലാ കക്ഷികള്‍ക്കും സ്വാഭാവികനീതി ഉറപ്പുവരുത്തുന്നതാണ് നല്ലത്. പിന്നീട് തങ്ങളുടെ വിശദീകരണം കേട്ടില്ളെന്ന് എതിര്‍ കക്ഷികളില്‍നിന്ന് പരാതി ഉണ്ടാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് എതിര്‍ കക്ഷിയുടെ വാദം  കോടതി തള്ളിയത്. അതേസമയം, കെ.എം. മാണിയുടെ പദവി മന്ത്രിയെന്ന് തെറ്റായി ചേര്‍ത്തത് മാറ്റി എം.എല്‍.എ എന്നാക്കാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമയും തൊടുപുഴ സ്വദേശിയുമായ സണ്ണി മാത്യുവാണ് ഹരജിയില്‍ മന്ത്രി എന്ന് ചേര്‍ത്തത് ഒഴിവാക്കാന്‍ തിരുത്തല്‍ ഹരജി നല്‍കിയത്. മാണിയടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.