അഞ്ച് കോര്‍പറേഷനുകളില്‍ ഇടത് ഭരണം; കൊച്ചിയില്‍ യു.ഡി.എഫ്

തിരുവനന്തപുരം: ആവേശവും ഉദ്വേഗവും നാടകീയതയും നിറഞ്ഞ തെരഞ്ഞെടുപ്പുകള്‍ക്കൊടുവില്‍ ആറ് കോര്‍പറേഷനുകള്‍ക്കും 83 മുനിസിപ്പാലിറ്റികള്‍ക്കും സാരഥികളായി. അഞ്ച് കോര്‍പറേഷന്‍െറയും 43 മുനിസിപ്പാലിറ്റിയുടെയും ഭരണം ഇടതുമുന്നണിക്കാണ്. ആറ് കോര്‍പറേഷനില്‍ കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍  എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍  യു.ഡി.എഫ് കൊച്ചിയില്‍ ഒതുങ്ങി. 86 മുനിസിപ്പാലിറ്റികളില്‍ തെരഞ്ഞെടുപ്പ് നടന്ന 83ല്‍ യു.ഡി.എഫ് 38 ഇടത്ത് ഭരണത്തിലേറി. പാലക്കാട്ട് മുനിസിപ്പാലിറ്റിയില്‍ ബി.ജെ.പിയും കൊണ്ടോട്ടിയില്‍ സി.പി.എം-കോണ്‍ഗ്രസ് മുന്നണിയും ഭരിക്കും.
കളമശ്ശേരി, കല്‍പറ്റ മുനിസിപ്പാലിറ്റികളില്‍ യു.ഡി.എഫുകാര്‍ വിട്ടുനിന്നതിനാല്‍ ക്വോറം തികയാതെ തെരഞ്ഞെടുപ്പ് മാറ്റി. ഇവിടങ്ങളില്‍ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കും. നിലവിലെ നഗരസഭയുടെ കാലാവധി കഴിയാത്ത തൃക്കാക്കരയില്‍ അടുത്തമാസമാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്.
തിരുവനന്തപുരം-അഡ്വ. വി.കെ. പ്രശാന്ത്, കൊല്ലം- അഡ്വ. വി. രാജേന്ദ്ര ബാബു, തൃശൂര്‍-അജിത ജയരാജന്‍, കോഴിക്കോട്-വി.കെ.സി മമ്മദ്കോയ, കണ്ണൂര്‍-ഇ.പി. ലത എന്നിവരാണ് ഇടതു മേയര്‍മാര്‍. ഇവരെല്ലാവരും സി.പി.എം പ്രതിനിധികളുമാണ്. കൊച്ചിയില്‍ സൗമിനി ജയിന്‍(കോണ്‍ഗ്രസ്). കണ്ണൂരില്‍ വിമതന്‍ പി.കെ. രാഗേഷിന്‍െറ പിന്തുണയോടെയാണ് ഇടതുമുന്നണി മേയര്‍ സ്ഥാനം പിടിച്ചത്. എന്നാല്‍  രാഗേഷ് വിട്ടുനിന്നതോടെ തുല്യവോട്ട് വന്നതിനാല്‍  ഡെപ്യൂട്ടി മേയര്‍ സ്ഥാനം നറുക്കെടുപ്പിലൂടെ  മുസ്ലിം ലീഗിലെ സി. സമീറിന് ലഭിച്ചു.

തിരുവനന്തപുരം- രാഖി രവികുമാര്‍ (സി.പി.ഐ), കൊല്ലം-വിജയ ഫ്രാന്‍സിസ് (സി.പി.ഐ) കൊച്ചി-ടി.ജെ. വിനോദ്(കോണ്‍ഗ്രസ്) തൃശൂര്‍- വര്‍ഗീസ് കണ്ടംകുളത്തി(സി.പി.എം) കോഴിക്കോട്-മീര ദര്‍ശന്‍(സി.പി.എം)എന്നിവര്‍ ഡെപ്യൂട്ടി മേയര്‍മാരായി.  
തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകള്‍ തൂക്കുസഭകളായിരുന്നു. തിരുവനന്തപുരത്ത്   100ല്‍  43 സീറ്റ് മാത്രമുള്ള ഇടതുമുന്നണി രണ്ടാം റൗണ്ടിലാണ് മേയര്‍ സ്ഥാനത്തേക്ക് വിജയിച്ചത്. ഒരു സ്വതന്ത്ര വിട്ടുനിന്നു. 55 അംഗങ്ങളുള്ള തൃശൂര്‍ കോര്‍പറേഷനില്‍ രണ്ടാം റൗണ്ടില്‍ ഇടത് വിജയമുറപ്പിച്ചു.
സുല്‍ത്താന്‍ ബത്തേരിയില്‍ കേരള കോണ്‍ഗ്രസ്-എമ്മിലെ ഒരംഗം  വോട്ട് ചെയ്തതിനാല്‍ ഇടത് വിജയിച്ചു. കോണ്‍ഗ്രസ് വിമതയും മുന്‍ ചെയര്‍പേഴ്സണുമായ  പ്രഫ. പി.കെ. ശാന്തകുമാരിയെ ചെയര്‍പേഴ്സണാക്കിയാണ് എല്‍.ഡി.എഫ്  ഗുരുവായൂര്‍ പിടിച്ചത്. ചാലക്കുടിയില്‍ രണ്ട് വിമതരുടെ പിന്തുണ ഇടതുമുന്നണി ഉറപ്പാക്കി. ഇരുപക്ഷത്തിനും തുല്യഅംഗബലമുള്ള ഇരിങ്ങാലക്കുടയില്‍ ഇടതിന്‍െറ ഒരു വോട്ട് അസാധുവായതിനാല്‍ യു.ഡി.എഫിന് ഭരണം കിട്ടി. വൈസ് ചെയര്‍മാന്‍ സ്ഥാനവും നറുക്കെടുപ്പിലൂടെ ഇവര്‍ നേടി. മണ്ണാര്‍ക്കാട് നറുക്കെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനം യു.ഡി.എഫിനും വൈസ് ചെയര്‍മാന്‍ സ്ഥാനം ഇടതിനും കിട്ടി. ഇരുമുന്നണികള്‍ക്കും തുല്യഅംഗമുള്ള മരടില്‍ വിമതന്‍െറ പിന്തുണയോടെ യു.ഡി.എഫിന് ചെയര്‍മാന്‍ സ്ഥാനം കിട്ടി. വൈസ് ചെയര്‍മാന്‍ സ്ഥാനം ഇടതിനാണ്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ എല്ലാ നഗരസഭകളും ഇടതുമുന്നണിക്കാണ്. അടൂരില്‍ കോണ്‍ഗ്രസ് വിമതന്‍െറ പിന്തുണയോടെയാണ് ഇവര്‍ ഭരണത്തിലേറിയത്. ഇരിട്ടിയില്‍ യു.ഡി.എഫിന് ഭരണം ഉറപ്പായിരുന്നിട്ടും ലീഗിന്‍െറ മൂന്നംഗങ്ങള്‍ വിട്ടുനിന്നതിനാല്‍ ഭരണം ഇടതിന് കിട്ടി. കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന മുന്നണി ഭരണം പിടിച്ചത് ലീഗിന് ആഘാതമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.