റെയിൽ ബജറ്റ്: കേരളത്തിന്‍റെ ആവശ്യങ്ങൾ സമർപ്പിച്ചു

കൊച്ചി: 2016–17 റെയിൽ ബജറ്റിനു മുന്നോടിയായി കേരളത്തിെൻറ റെയിൽവേ ആവശ്യങ്ങൾ കേന്ദ്ര സർക്കാറിനും റെയിൽവേ മന്ത്രിക്കും സമർപ്പിച്ചു. വിവിധ സംഘടനകൾ, വ്യാപാര പ്രമുഖർ, വ്യക്തികൾ എന്നിവരുടെ സംയുക്ത യോഗത്തിൽ ഉയർന്നുവന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ചാണ് സർക്കാറിെൻറ പരിഗണനക്കായി സമർപ്പിച്ചത്. മുൻ വർഷങ്ങളിലെ വാഗ്ദാനങ്ങൾ നടപ്പാക്കുക, പാത ഇരട്ടിപ്പിക്കൽ സമയബന്ധിതമായി പൂർത്തീകരിക്കുക, ചെറിയ റൂട്ടുകളിൽ മെമു ഉൾപ്പെടെ സർവിസുകൾ ആരംഭിച്ച് ഗതാഗത ബുദ്ധിമുട്ടുകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് പ്രധാന പരിഗണന.

കേരളത്തിെൻറ കാലങ്ങളായുള്ള കാത്തിരിപ്പായ കഞ്ചിക്കോട് കോച്ച് ഫാക്ടറി തറക്കല്ലിട്ട് ഉദ്ഘാടനം കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല. ഇന്ത്യൻ റെയിൽവേയിൽ കോച്ച് ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പ്രഥമ പരിഗണന നൽകണം. കപൂർത്തലയിൽ നിന്നുള്ള കോച്ച് നിർമാണത്തിലെ കാലതാമസംമൂലം റേക്കുകൾ കിട്ടാത്തതാണ് മെമു സർവിസുകൾക്ക് തടസ്സമാകുന്നത്. ശിലാസ്ഥാപനം നടത്തിയെങ്കിലും ഇനിയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്ത നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാക്കുക. ആലപ്പുഴ മെഡിക്കൽ കോളജ് സ്ഥിതിചെയ്യുന്ന വണ്ടാനത്ത് റെയിൽവേ സ്റ്റോപ് അനുവദിക്കുന്നത് രോഗികൾ ഉൾപ്പെടെ ആയിരകണക്കിന് ആളുകൾക്ക് ഗുണംചെയ്യും.

കണ്ണൂരിൽ പിറ്റ്ലൈൻ സ്ഥാപിക്കുക. തിരുവനന്തപുരം നേമം ടെർമിനലായി ഉയർത്തുന്നത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറയാൻ കാരണമാകും. ചരക്ക് ഗതാഗതത്തിന് മുംബൈ–മംഗലാപുരം റൂട്ടിൽ ഉപയോഗിക്കുന്ന റോ–റോ സർവിസ് എറണാകുളം വരെ നീട്ടുക.
ട്രെയിൻ വൈകുന്നത് ഒഴിവാക്കാൻ പാലക്കാട്, തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പ്രധാന സെക്ടറുകളിലും ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം നടപ്പാക്കുക. ഷൊർണൂർ–കോഴിക്കോട് പാതയിൽ മെമു സർവിസ് ആരംഭിക്കുക.

ഐലൻഡ് എക്സ്പ്രസിെൻറയും ധൻബാദ്–ആലപ്പുഴ എക്സ്പ്രസിെൻറയും സമയമാറ്റത്താൽ യാത്രാദുരിതം അനുഭവിക്കുന്ന പാലക്കാട്, തൃശൂർ യാത്രക്കാർക്കത് സഹായകമാകും. അല്ലാത്തപക്ഷം തൃശൂർ റൂട്ടിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കുക. കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വർധന കണക്കിലെടുത്ത് തിരുവനന്തപുരം–ഗുവാഹതി പാതയിൽ രണ്ട് തേർഡ് എ.സി ഉൾപ്പെടെ 24 കോച്ചുള്ള പ്രതിദിന ട്രെയിൻ അനുവദിക്കുക.

ആവശ്യങ്ങൾ ന്യായമാണെന്ന് മനസ്സിലാക്കുന്നതിനായി ഓരോ നിർദേശങ്ങൾക്കും പിന്നിലെ കാര്യകാരണങ്ങളുടെ വിശദീകരണ കുറിപ്പും സമർപ്പിച്ചിട്ടുണ്ടെന്ന് സോണൽ റെയിൽവേ യൂസേഴ്സ് കൺസൽട്ടിവ് കമ്മിറ്റി അംഗവും റെയിൽവേ യാത്രക്കാരുടെ സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റി ചെയർമാനുമായ കെ.ജെ. പോൾ മാൻവെട്ടം പറഞ്ഞു.  

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ റെയിൽ യൂസേഴ്സ് അസോസിയേഷൻ, തൃശൂർ റെയിൽവേ പാസഞ്ചർ അസോസിയേഷൻ, ഓൾ കേരള ട്രെയിൻ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാര, വ്യവസായ, സാമൂഹിക സംഘടനകളുടെ തൃശൂർ, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ കഴിഞ്ഞമാസം എറണാകുളത്ത് ചേർന്ന യോഗത്തിലാണ് കേരളത്തിെൻറ റെയിൽവേ ആവശ്യങ്ങളും നിർദേശങ്ങളും ചർച്ചചെയ്തത്.

ചർച്ചയിൽ ഉയർന്ന ആശയങ്ങളെ ക്രോഡീകരിച്ചാണ് റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് സമർപ്പിച്ചത്. ആവശ്യങ്ങളുടെ നിർദേശങ്ങളുടെയും കോപ്പി സംസ്ഥാന സർക്കാറിനും സംസ്ഥാനത്തുനിന്നുള്ള എം.പിമാർക്കും നൽകി.

പ്രധാന ആവശ്യങ്ങൾ
പാത ഇരട്ടിപ്പിക്കൽ, പൂർത്തീകരണം:

  • എറണാകുളം–കോട്ടയം–കായംകുളം പാതയിലെ 67 കിലോമീറ്റർ ഇരട്ടിപ്പിക്കൽ.
  • തിരുവനന്തപുരം–കന്യാകുമാരി പാതയിലെ 87 കിലോമീറ്റർ ഇരട്ടിപ്പിക്കൽ.
  • 25 വർഷം മുമ്പ് അനുമതി ലഭിച്ച ഗുരുവായൂർ–തിരുനാവായ പാതയുടെ പൂർത്തീകരണം.
  • തിരുവനന്തപുരം–കൊല്ലം, കോയമ്പത്തൂർ–പാലക്കാട്–തൃശൂർ–എറണാകുളം പാത നാലുവരി പാതയാക്കുക.

പുതിയ സർവിസുകൾ:

  • ആറു ദിവസം മാത്രമുള്ള മെമു സർവിസുകൾ ആഴ്ചയിൽ എല്ലാ ദിവസവും നടത്തുക.
  • എറണാകുളം–പാലക്കാട്–സേലം ഇൻറർസിറ്റി, മംഗലാപുരം–പാലക്കാട്–ബംഗളൂരു പ്രതിദിന എക്സ്പ്രസ്.
  • മലപ്പുറം–പാലക്കാട്–ബംഗളൂരു പ്രതിദിന സർവിസ്.
  • എറണാകുളം–പാലക്കാട്–പൊള്ളാച്ചി–രാമേശ്വരം എക്സ്പ്രസ്
  • എറണാകുളം–വേളാങ്കണ്ണി പാതയിൽ അധിക സർവിസ്
  • എറണാകുളം–ഹൈദരാബാദ് എക്സ്പ്രസ്
  • കൊല്ലം–തിരുവനന്തപുരം, കൊല്ലം–കോട്ടയം–എറണാകുളം, തൃശൂർ–പാലക്കാട്–ഷൊർണൂർ പാതയിൽ അധിക മെമു സർവിസുകൾ ആരംഭിക്കുക.

വൈദ്യുതീകരണം:

  • കോഴിക്കോട്–മംഗലാപുരം പാത, കൊല്ലം–പുനലൂർ പാത, കൊച്ചിൻ ഹാർബർ ടെർമിനസ്

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.