പെരിന്തല്‍മണ്ണയിലെ പരാജയം: മുന്‍മന്ത്രി സൂപ്പിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ അഞ്ച് ലീഗുകാര്‍ക്ക് സസ്പെന്‍ഷന്‍

പെരിന്തല്‍മണ്ണ: നഗരസഭ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് മുന്‍മന്ത്രി എന്‍. സൂപ്പിയുടെ പെരിന്തല്‍മണ്ണയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ അഞ്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നഗരസഭ ലീഗ് നേതാവ് പച്ചീരി ഫാറൂഖിന് പുറമെ പച്ചീരി ജലാല്‍, കളത്തില്‍ കുഞ്ഞിപ്പ ഹാജി, ഇസ്മായില്‍ മാസ്റ്റര്‍, സക്കീര്‍ പൂന്തോടന്‍ എന്നിവരെയാണ് ജില്ലാ കമ്മിറ്റി നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്തതെന്ന് മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ചേരിയില്‍ മമ്മി അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വൈകീട്ടാണ് പാതാക്കര ഭാഗത്തുള്ള ഒരുവിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി സൂപ്പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. ഒലിങ്കര വാര്‍ഡില്‍ മത്സരിച്ച പച്ചീരി ഫാറൂഖിനെ പരാജയപ്പെടുത്താന്‍ സാമ്പത്തികമടക്കമുള്ള വാഗ്ദാനം നല്‍കിയെന്നാരോപിച്ചായിരുന്നു പ്രകടനം. സസ്പെന്‍ഷനിലായവര്‍ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുംവിധം പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും മുനിസിപ്പല്‍ ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി. നഗരസഭയില്‍ 17 വാര്‍ഡിലേക്ക് മത്സരിച്ച മുസ്ലിം ലീഗ് 10 വാര്‍ഡിലാണ് ജയിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.