കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ യു.ഡി.എഫിന് ലഭിക്കുന്നതിന് കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിനെ അനുനയിപ്പിക്കാന്‍ കെ. സുധാകരന്‍ തന്നെ രംഗത്തിറങ്ങി. കോര്‍പറേഷനുമായി ബന്ധപ്പെട്ട് യു.ഡി.എഫിനുള്ളില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് സുധാകരന്‍ തന്നെ മഞ്ഞുരുക്കത്തിന് മുന്‍കൈയെടുത്തത്.
പി.കെ. രാഗേഷിന്‍െറ പിതാവിന്‍െറ ചരമ വാര്‍ഷിക ദിനമായ ചൊവ്വാഴ്ച രാവിലെ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ കെ. സുധാകരനും പങ്കെടുത്തു. ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രനും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണനും ചടങ്ങിനത്തെിയിരുന്നു.
പി. രാമകൃഷ്ണനുള്‍പ്പെടെയുള്ളവരെ രാഗേഷ് ക്ഷണിച്ചിരുന്നുവെങ്കിലും കെ. സുധാകരനെയും കെ. സുരേന്ദ്രനെയും ക്ഷണിച്ചിരുന്നില്ല. എന്നാല്‍, രാഗേഷ് എത്തുന്നതിനു മുമ്പുതന്നെ സുധാകരനും സുരേന്ദ്രനും പയ്യാമ്പലത്തത്തെി. രാഗേഷ് എത്തിയപ്പോള്‍ സുധാകരന്‍ ഹസ്തദാനം ചെയ്യുകയും പിന്തുണക്കണമെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് അനുസ്മരണത്തിന്‍െറ ഭാഗമായി കെ. സുധാകരനും പി. രാമകൃഷ്ണനും പ്രസംഗിച്ച ശേഷം മടങ്ങി.
തിരികെ പോകുന്നതിനിടയിലും സുധാകരന്‍ രാഗേഷിന് ഹസ്തദാനം നല്‍കി. ഇതിനുശേഷം പി. രാമകൃഷ്ണന്‍െറ ഫ്ളാറ്റിലത്തെി പി.കെ. രാഗേഷ് കൂടിക്കാഴ്ച നടത്തി. ഇന്ന് നടക്കുന്ന കെ.പി.സി.സി യോഗത്തില്‍ തന്‍െറ നിലപാടുകള്‍ അറിയിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. സുധാകരന്‍ അയഞ്ഞ സ്ഥിതിക്ക് രാഗേഷും വലിയ കടുംപിടിത്തങ്ങള്‍ക്ക് മുതിരാനിടയില്ല. എന്നാല്‍, രാഗേഷ് യു.ഡി.എഫിലേക്ക് വരുന്നതിനെ എതിര്‍ക്കുന്ന നിലപാടില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണെന്നത് യു.ഡി.എഫിന് പ്രതിസന്ധിയാണ്.
കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യ സീറ്റുകള്‍ കൈവരുകയും കോണ്‍ഗ്രസ് വിമതനായ രാഗേഷ് വിജയിക്കുകയും ചെയ്തതോടെയാണ് അപ്രതീക്ഷിത രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. പി.കെ. രാഗേഷിനെ കൂടെ കൂട്ടിയാല്‍ ഭരിക്കാമെങ്കിലും ഇതിനെ സുധാകരന്‍ ശക്തമായി എതിര്‍ത്തിരുന്നു.
അച്ചടക്ക നടപടിയെടുത്തവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടിലായിരുന്നു സുധാകരന്‍. എന്നാല്‍, പിടിവാശികള്‍ക്കിടയില്‍ കോര്‍പറേഷന്‍ നഷ്ടപ്പെടുത്തുന്നതിന് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് താല്‍പര്യമില്ല. ഇതാണ് രാഗേഷിനെ അനുനയിപ്പിക്കുന്ന നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ്
സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.