കേരളത്തിൽ അധികാരത്തിൽ എത്തുകയാണ് ലക്ഷ്യം -കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അക്കൗണ്ട് തുറക്കലല്ല ഭരണംതന്നെയാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റ കുമ്മനം രാജശേഖരന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ 71ലധികം സീറ്റാണ് ലക്ഷ്യമെന്നും പ്രസ് ക്ളബിന്‍െറ മീറ്റ ദ പ്രസില്‍ അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയം വലിയ ധ്രുവീകരണത്തിലാണ്. രാഷ്ട്രീയ ചിത്രം മാറ്റിക്കുറിക്കേണ്ടതുണ്ട്. മൂന്നാം ശക്തി ഉടലെടുത്തു. വെള്ളാപ്പള്ളി നടേശനും ടി.വി. ബാബുവും കടന്നുവന്നുകഴിഞ്ഞു. മന്ത്രി രമേശ് ചെന്നിത്തലയുടേതെന്ന് പറയുന്ന കത്തില്‍പോലും ന്യൂനപക്ഷ പ്രീണനം പരാമര്‍ശിക്കുന്നുണ്ട്.
ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. ദേവസ്വം ബോര്‍ഡിന്‍െറ കീഴിലെ 1300 ക്ഷേത്രങ്ങളില്‍ 30ഓളം മാത്രമാണ് ലാഭത്തിലുള്ളത്. ബാക്കിയുള്ളത് ഭക്തര്‍ക്ക് വിട്ടുനല്‍കണം. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി സര്‍ക്കാര്‍ വീണ്ടെടുക്കണം. ക്ഷേത്ര പരിസരങ്ങളില്‍നിന്ന് ന്യൂനപക്ഷ വിഭാഗ കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ആര്‍.എസ്.എസ് പദ്ധതി ആവിഷ്കരിച്ചുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആ അവസരം ക്ഷേത്ര പ്രദേശവാസികള്‍ക്കുതന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു മറുപടി.

വെള്ളാപ്പള്ളി ന്യൂനപക്ഷത്തിനെതിരെ സംസാരിച്ചിട്ടില്ല. മതവിവേചനത്തെ കുറിച്ചാണ് അദ്ദേഹവും താനും പറയുന്നത്. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും വാരിക്കോരി കൊടുക്കുന്നു. ഒരേ ബെഞ്ചില്‍ ഇരിക്കുന്ന മുസ്ലിം കുട്ടിക്ക് 1000 രൂപ കൊടുക്കുമ്പോള്‍ ഹിന്ദു വിദ്യാര്‍ഥിക്ക് നല്‍കുന്നില്ളെന്ന് പറയുന്നത് എങ്ങനെ മതവിദ്വേഷമാവും. എന്നാല്‍,  ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പണം നല്‍കുന്നത് കേന്ദ്രപദ്ധതി പ്രകാരമല്ളേയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി അദ്ദേഹം നല്‍കിയില്ല.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതിയായ വെള്ളാപ്പള്ളിയെക്കുറിച്ച ചോദ്യത്തിന് ആര്‍ക്കും ആര്‍ക്കെതിരെയും പരാതി നല്‍കാമെന്നായിരുന്നു മറുപടി. താന്‍ മതവിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്തിയെന്നതിന് തെളിവില്ലാഞ്ഞിട്ടും കേസുണ്ട്. കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിക്കില്ല. സംസ്ഥാന ബി.ജെ.പിയില്‍ വിഭാഗീയത ഇല്ല. പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ കെ. രാമന്‍പിള്ള, പി.പി. മുകുന്ദന്‍ എന്നിവരെ ഉള്‍ക്കൊള്ളുന്നത് സംബന്ധിച്ച നയത്തിന് രൂപം നല്‍കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണ യാത്ര ഉണ്ടാവും. എന്‍.എസ്.എസ് നേതാക്കളുമായുള്ള സൗഹൃദബന്ധം മുന്നോട്ടുകൊണ്ടുപോകാനാവുമെന്നാണ് പ്രതീക്ഷയെന്നും കുമ്മനം പറഞ്ഞു.

രാവിലെ 11.30ഒാടെ ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിലെത്തിയാണ് കുമ്മനം രാജശേഖരൻ ചുമതലയേറ്റത്. മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ, ഒ. രാജഗോപാൽ, പി.കെ കൃഷ്ണദാസ് അടക്കമുള്ള മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും മാരാർജി ഭവനിൽ എത്തിയിരുന്നു.

വെള്ളിയാഴ്ചയാണ് ബി.ജെ.പി കേരള ഘടകം അധ്യക്ഷനായി കുമ്മനം രാജശേഖരന്‍റെ പേര് ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.