കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റക്കേസ്: ഫലപ്രദമായ അന്വേഷണം നിര്‍ബന്ധം –ഹൈകോടതി

കൊച്ചി: ജോയ്സ് ജോര്‍ജ് എം. പി ഉള്‍പ്പെടെ ആരോപണ വിധേയനായ ദേവികുളം വട്ടവട കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റക്കേസില്‍ ഫലപ്രദമായ അന്വേഷണം നിര്‍ബന്ധമായും നടത്തണമെന്ന് ഹൈകോടതി.
സമൂഹത്തില്‍ ഏറെ ദുര്‍ബലരായ ആദിവാസികളെ ചതിച്ചും വഞ്ചിച്ചും ചൂഷണം ചെയ്തുമാണ് ഭൂമി തട്ടിയെടുത്തതെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ച ജസ്റ്റിസ് ബി. കെമാല്‍പാഷ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി.
മൂന്നാര്‍ എ.എസ്.പിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഫലപ്രദമായി മുന്നോട്ടു പോകണം. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാമാസവും നല്‍കണം. അന്വേഷണത്തിന് ഇടുക്കി എസ്. പി മേല്‍നോട്ടം വഹിക്കണമെന്നും സിംഗ്ള്‍ബെഞ്ച് ഉത്തരവിട്ടു.
നിലവിലെ അന്വേഷണം കാര്യക്ഷമമല്ളെന്നും സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഉടുമ്പഞ്ചോല കരുണാപുരം സ്വദേശി മുകേഷ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരം താന്‍ നല്‍കിയ പരാതിയില്‍ ദേവികുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടപടികളുണ്ടായിട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
ആദിവാസികള്‍ക്ക് പട്ടയം കിട്ടിയ ഭൂമി പവര്‍ ഓഫ് അറ്റോര്‍ണി കൈവശപ്പെടുത്തിയശേഷം എം.പി അടക്കമുള്ളവര്‍ മക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയെന്നാണ് ഹരജിയിലെ ആരോപണം.
അഞ്ചും ആറും വയസ്സുള്ളപ്പോള്‍ മുതല്‍ കൈവശമുള്ള ഭൂമിക്ക് പട്ടയത്തിന് അപേക്ഷിക്കുകയും കാലവിളംബമില്ലാതെ ലഭിക്കുകയുമായിരുന്നു.
പട്ടയം ലഭിച്ചയുടന്‍ ഈ ഭൂമിയുടെ മുഴുവന്‍ അവകാശവും പവര്‍ ഓഫ് അറ്റോര്‍ണിയായി കൈയേറ്റക്കാരനില്‍ വന്നു ചേരുകയായിരുന്നുവത്രെ. പിന്നീട് ഈ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ചാണ് ജോയ്സ് അടക്കമുള്ളവര്‍ക്ക് ഭൂമി കൈമാറിയതെന്നും ഹരജിയില്‍ പറയുന്നു.
ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ളെന്ന് ഹരജി പരിഗണിക്കുന്നതിനിടെ സര്‍ക്കാറിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.