റബര്‍ വിലയിടിവ്: പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ച്ചയിലേക്ക്

കോട്ടയം: റബര്‍ വില കുത്തനെ താഴുന്നത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലാറ്റക്സ് ഉല്‍പാദകരായ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയും തകര്‍ക്കുന്നു. റബര്‍ പ്രധാന സാമ്പത്തികസ്രോതസ്സായ പ്ളാന്‍േഷന്‍ കോര്‍പറേഷന്‍, കേരള ഫാമിങ് കോര്‍പറേഷന്‍, റീഹാബിലിറ്റേഷന്‍ പ്ളാന്‍േറഷന്‍ എന്നീ സ്ഥാപനങ്ങളാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്.
എട്ടുവര്‍ഷമായി സര്‍ക്കാറിലേക്ക് ലാഭവിഹിതം നല്‍കിവന്ന കേരള ഫാമിങ് കോര്‍പറേഷന്‍ ഇപ്പോള്‍ പ്രതിദിന ചെലവുകള്‍ കണ്ടത്തൊന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്.  റബറില്‍നിന്ന് 10.95 കോടിവരെ ലാഭം ഉണ്ടാക്കിയിരുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷം 2.66 കോടി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. മൊത്തമുള്ള  2385 ഹെക്ടറില്‍ 1860 ഹെക്ടറിലാണ് ഇവരുടെ റബര്‍ ഉല്‍പാദനം. റബറില്‍നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്‍ പുതിയ തൈകള്‍ നടുന്നതിന്‍െറ ഭാഗമായി മുറിച്ചുമാറ്റിയ തടിയില്‍നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ചാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്.
1300 ഹെക്ടറില്‍ കൃഷിയുള്ള റീഹാബിലിറ്റേഷന്‍ പ്ളാന്‍േഷന്‍ ലിമിറ്റഡ് 12 വര്‍ഷത്തെ ലാഭത്തിനൊടുവില്‍ പുതിയ സാമ്പത്തികവര്‍ഷം തുടക്കത്തില്‍തന്നെ നഷ്ടത്തിലേക്ക് വഴുതിവീണു. കഴിഞ്ഞവര്‍ഷം 205 ടണ്‍ ലാറ്റക ്സ് കൂടുതലായി ഉല്‍പാദിപ്പിച്ചിട്ടും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം ലാഭത്തില്‍ 10 കോടിയുടെ കുറവാണ് ഉണ്ടായത്. ലാറ്റക്സ് വില വീണ്ടും കുറഞ്ഞതോടെ നഷ്ടക്കണക്കും കുതിക്കുകയാണ്.
 തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ വിവിധ എസ്റ്റേറ്റുകളിലായി 15,000 ഏക്കറില്‍ റബര്‍ വളര്‍ത്തുന്ന പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ വരുമാനത്തില്‍ കഴിഞ്ഞവര്‍ഷം 40 കോടിയുടെ കുറവാണുണ്ടായത്. വിലയിടിവ് മുന്‍കൂട്ടിക്കണ്ട് മറ്റുകൃഷികളിലേക്കും പദ്ധതികളിലേക്കും  ഇവര്‍ തിരിയുകയും ചെയ്തിരുന്നു. വരുമാനവര്‍ധനയുടെ ഭാഗമായി എസ്റ്റേറ്റുകളില്‍ പച്ചക്കറി, റമ്പൂട്ടാന്‍, മത്സ്യം, പാഷന്‍ ഫ്രൂട്ട് എന്നിവയുടെ കൃഷിയാണ് ആരംഭിച്ചത്. ഇതില്‍നിന്നുള്ള വരുമാനം ലഭിക്കുന്നതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ അധികൃതര്‍. റബര്‍ വില നൂറിനടുത്തേക്ക് ഇടിഞ്ഞതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് കര്‍ഷകരും വന്‍ ദുരിതത്തിലാണ്.
വന്‍ തോതിലുള്ള  ഇറക്കുമതിയാണ് റബര്‍ വിലയിടിവിന് കാരണം. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയിടിവ് മുതലെടുത്ത് വ്യവസായികള്‍ ലക്ഷക്കണക്കിന് ടണ്‍ റബറാണ് ഇറക്കുമതി ചെയ്ത് സംഭരിച്ചിരിക്കുന്നത്.
ക്രൂഡ് ഓയിലിന്‍െറ വില കുറഞ്ഞതോടെ സിന്തറ്റിക് റബര്‍ ഉല്‍പാദനം വര്‍ധിച്ചതും റബര്‍ വാങ്ങുന്നത് ചൈന കുറച്ചതുമാണ് അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന് കാരണം.  അമേരിക്ക, ഇന്തോനേഷ്യ, യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളില്‍ ചൈനയുടെ ടയറിന് നിയന്ത്രണം കൊണ്ടുവന്നതോടെ ഇവരുടെ ഉല്‍പാദനം കുറഞ്ഞു. ഇതിനൊപ്പം വിയറ്റ്നാമില്‍നിന്ന് വന്‍തോതില്‍ റബര്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്ക് എത്തുന്നുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.