തിരുവനന്തപുരം: പൗരത്വഭേതഗതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ ശ്രമങ്ങളെ തടയിടാനെന്ന പേരിൽ സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന നേറ്റിവിറ്റി കാർഡിന് നിയമനിര്‍മാണം നടത്താന്‍ ബജറ്റ് വിഹിതം. 20 കോടി രൂപയാണ് ഇതിന് നീക്കിവെച്ചത്. എസ്.ഐ.ആര്‍ നടപ്പിലാക്കുന്നത് ന്യൂനപക്ഷങ്ങളിൽ ഉള്‍പ്പെടെ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തലമുറകളായി കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ആശങ്ക പരിഹരിക്കാൻ സംസ്ഥാനം നേറ്റിവിറ്റി കാര്‍ഡ് എന്ന രേഖ നല്‍കുന്നതെന്ന് ബജറ്റിൽ വിശദീകരിക്കുന്നു.
നിലവിൽ വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായാണ് നേറ്റിവിറ്റി കാർഡ് പുറത്തിറക്കുന്നത്. ഫോട്ടോ പതിച്ച കാർഡ് സർക്കാർ സേവനങ്ങൾക്ക് ഗുണഭോക്തൃ തിരിച്ചറിയിൽ രേഖയായും ഉപയോഗിക്കാം. കാർഡിന്റെ വിതരണ ചുമതല തഹസിൽദാർമാർക്കായിരിക്കും.
കാർഡിന് നിയമപ്രാബല്യം നൽകുമെന്നും ഇതിനായി കരട് തയാറാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്. എന്നാല്‍, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവില്‍ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു. കാര്‍ഡ് വരുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും മുഖ്യമന്ത്രി മുമ്പ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.