കൊച്ചി: ശമ്പളം മുടങ്ങിയതോടെ 108 ആംബുലൻസുകൾ സർവിസ് നിർത്തിവെക്കാനൊരുങ്ങുന്നു. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ സൂചനാസമരങ്ങൾ നേരേത്ത നടത്തിയെങ്കിലും ഫലമുണ്ടായില്ല. വ്യാഴാഴ്ച കാസർകോട് ജില്ലയിലും സമരം ആരംഭിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. ശമ്പളം മുടങ്ങിയിട്ട് ഒന്നരമാസം കഴിഞ്ഞു. ഏപ്രിലിലെ ശമ്പളം മേയ് അവസാനമാണ് നൽകിയത്.
സർക്കാർ സഹായം വൈകുന്നതാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി നടത്തിയിരുന്ന 108 ആംബുലൻസ് പ്രതിസന്ധിയിലായതോടെയാണ് കഴിഞ്ഞ ഒമ്പതു മാസമായി സർക്കാർ ഏറ്റെടുത്ത് മെഡിക്കൽ സർവിസസ് കോർപറേഷൻ വഴി പ്രവർത്തിപ്പിക്കുന്നത്.
13 കോടിയോളം രൂപ സർക്കാറിൽനിന്ന് കോർപറേഷന് കിട്ടാനുണ്ടെന്നാണ് അധികൃതർ പറയുന്നത്. 315 ആംബുലൻസുകളാണ് 14 ജില്ലകളിലായി ഓടുന്നത്. അതിൽ 260 എണ്ണം കോവിഡ് ഡ്യൂട്ടിക്കായി മാറ്റിവെച്ചിരിക്കുകയാണ്. നഴ്സുമാർ, ഡ്രൈവർമാർ ഉൾപ്പെടെ 1400ഓളം ജീവനക്കാരുണ്ട്. രണ്ട് കോടിയോളം രൂപ ശമ്പളയിനത്തിൽ മാത്രം ഒരുമാസം വേണ്ടിവരും. മറ്റിനങ്ങളിൽ ഏതാണ്ട് ആറു കോടിയും ചെലവുവരുന്നു. സർക്കാർ സഹായം ലഭിച്ചാൽ ഉടൻ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണുള്ളതെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.