ലോകത്തിലെ ഏറ്റവുംവലിയ ഭൂഗര്‍ഭ പാത തുറന്നു
ഹേഗ്: ലോകത്തെ ഏറ്റവുംവലിയ ഭൂഗര്‍ഭ റെയില്‍പ്പാത സ്വിറ്റ്സര്‍ലന്‍ഡില്‍ തുറന്നു. ഏഴു ദശാബ്ദങ്ങള്‍ക്കുമുമ്പ് പദ്ധതിയിട്ട ഗൊത്താഡ് റെയില്‍പാതയാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. 57 കിലോമീറ്റര്‍ ദൈര്‍ഘ്യവും 2.3 കി.മീ താഴ്ചയുമുള്ള പാത ആല്‍പ്സ് പൗര്‍വതനിരകള്‍ക്കടിയിലൂടെയാണ് കടന്നുപോകുന്നത്. 1947ല്‍ കാള്‍ എഡ്വേഡ് എന്ന സ്വിസ് എന്‍ജിനീയറാണ് പദ്ധതിയുടെ ആശയം അവതരിപ്പിച്ചത്. എന്നാല്‍, ഇതിന് വേണ്ടിവരുന്ന ചെലവും മറ്റ് കാരണങ്ങളും 1999വരെ പദ്ധതിയെ തടഞ്ഞുനിര്‍ത്തി.
1200 കോടി സ്വിസ് ഫ്രാങ്ക് ചെലവഴിച്ച് 17ല്‍ കൂടുതല്‍ വര്‍ഷമെടുത്താണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി എന്നിവരുള്‍പ്പെടുന്ന പ്രമുഖരും സ്വിസ് അധികൃതരും ആദ്യയാത്രയില്‍ സംബന്ധിച്ചു. വടക്കന്‍ ഇറ്റലിയിലെ സൂറിക്കില്‍നിന്ന് മിലാനിലേക്ക് രണ്ടു മണിക്കൂറും 40 മിനിറ്റുമെടുക്കുമ്പോള്‍ പുതിയ റെയില്‍പാതയിലെ യാത്ര ഒരു മണിക്കൂറായി കുറയും.
പ്രതിദിനം മണിക്കൂറില്‍ 250 കി.മീ വേഗതയില്‍ 260 ചരക്കു വണ്ടികള്‍ക്കും 65 പാസഞ്ചര്‍ വണ്ടികള്‍ക്കും തുരങ്കത്തിലൂടെ കടന്നുപോകാം.യൂറോപ്പിന് ദൈവത്തിന്‍െറ വരദാനമാണെന്നാണ് പാതയെ യൂറോപ്യന്‍ യൂനിയന്‍ ഗതാഗത കമീഷണര്‍ വയലേറ്റ് ബള്‍ക് അറിയിച്ചത്. എന്തായാലും, പുതിയ സേവനം പൂര്‍ണമായി ലഭിക്കാന്‍ ഡിസംബര്‍വരെ കാത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.