ധാക്ക: ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനെ തുടര്‍ന്ന് വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ ഇന്ത്യന്‍ ആനയെ തിരികെ കൊണ്ടുവരാനായി ഇന്ത്യയും ബംഗ്ളാദേശും ചേര്‍ന്ന് സംയുക്ത ശ്രമം തുടങ്ങി. ഇതിനായി ഇന്ത്യയില്‍നിന്ന് റിട്ട. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘം ബംഗ്ളാദേശിലെ വടക്കന്‍ ജമാല്‍പൂരിലെ ശാരിശബാരിയില്‍ എത്തി.
മൃഗഡോക്ടര്‍മാരും മയക്കുവെടിവെക്കുന്നതില്‍ വിദഗ്ധരുമായ സംഘത്തിനെ സഹായിക്കാന്‍ ബംഗ്ളാദേശില്‍നിന്നുള്ള വിദഗ്ധരുടെ സംഘവുമുണ്ടെന്ന് ധാക്കയിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് യൂനുസ് അലി അറിയിച്ചു. ഇന്ത്യക്ക് തിരികെ കൊണ്ടുപോകാന്‍ കഴിയാത്തപക്ഷം ആനയെ ബംഗ്ളാദേശ് സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തീറ്റലഭിക്കാതെ നദിതീരത്തെ ചതുപ്പുനിലങ്ങളില്‍ അവശനായി കഴിയുന്ന ആനയെ മയക്കുവെടിവെക്കാനുള്ള ഉപകരണങ്ങളും മരുന്നുകളുമായാണ് സംഘം എത്തിയത്. 2004ലും 2013ലുമുണ്ടായ സമാന സംഭവങ്ങളില്‍ ഒരാനയെ തിരികെ കൊണ്ടുവരാനായപ്പോള്‍ മറ്റൊരാന യാത്രക്കിടെ ചെരിയുകയായിരുന്നു.
ജൂണ്‍ 27 നാണ് കൂട്ടം തെറ്റി നദിയില്‍പെട്ട ആന ബംഗ്ളാദേശിലേക്ക് ഒഴുകിപ്പോയത്. തുടര്‍ന്ന് ആന തീറ്റതേടി ഗ്രാമത്തില്‍ എത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കുകയും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. നാലു ടണ്‍ ഭാരമുള്ള ആന ഏകദേശം 250 കിലോമീറ്റര്‍ ബംഗ്ളാദേശില്‍ സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ട്.
തുടക്കത്തില്‍ അക്രമാസക്തനായിരുന്ന ആന ഇപ്പോള്‍ ശാന്തനാണെന്നും കരിമ്പും വാഴപ്പഴവും മറ്റും നല്‍കിവരുന്നതായും ഇന്ത്യന്‍ സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.