വിദേശമണ്ണില്‍ സൈനിക ഇടപെടലിന് ജപ്പാന്‍ പാര്‍ലമെന്‍റിന്‍െറ അംഗീകാരം

ടോക്യോ: വിദേശ മണ്ണില്‍ സൈനിക ഇടപെടലിന് അനുമതി നല്‍കുന്ന നിയമം ജപ്പാന്‍ പാര്‍ലമെന്‍റ് പാസാക്കി. പ്രതിപക്ഷത്തിന്‍െറ കടുത്ത എതിര്‍പ്പിനൊടുവിലാണ് പാര്‍ലമെന്‍റ് നിയമം പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടയില്‍ പലവട്ടം വോട്ടിങ് നീട്ടിവെച്ചിരുന്നു. സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത പ്രതിപക്ഷം പാര്‍ലമെന്‍റില്‍ മന്ത്രിമാര്‍ക്കും പാര്‍ലമെന്‍റ് നേതാക്കള്‍ക്കുമെതിരെ മുദ്രാവാക്യം മുഴക്കി. രണ്ടാംലോകയുദ്ധത്തിനു ശേഷമാണ് സൈന്യത്തെ വിദേശരാജ്യങ്ങളില്‍ വിന്യസിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നിയമം ജപ്പാനില്‍ കൊണ്ടുവന്നത്. രാജ്യത്തിന്‍െറ പ്രതിരോധത്തിനല്ലാതെ സൈനിക ശക്തി ഉപയോഗിക്കരുതെന്നാണ് വ്യവസ്ഥ. ഇതിനാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ സൈനിക ഇടപെടലിന് ഇനി പാര്‍ലമെന്‍റ് അംഗീകാരമായി. ഭരണകക്ഷികള്‍ക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്‍റിന്‍െറ അധോസഭയില്‍ ഈ നിയമം നേരത്തെതന്നെ പാസാക്കിയിരുന്നു.
വ്യാഴാഴ്ച ബില്‍ പാസാക്കാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍തന്നെ പ്രതിപക്ഷം വെല്ലുവിളിയുയര്‍ത്തി.  ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധമുയര്‍ന്നിരുന്നു. ശനിയാഴ്ച തുടങ്ങുന്ന അഞ്ചുദിന അവധിക്ക് മുമ്പായി പാര്‍ലമെന്‍റില്‍ ബില്‍ പാസാക്കിയെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് വിജയിച്ചത്.  ഉത്തര കൊറിയക്കെതിരെ ദക്ഷിണ കൊറിയയെ സഹായിക്കല്‍, ഉത്തര കൊറിയയുടെ മിസൈലുകള്‍ വെടിവെച്ചിടല്‍, കപ്പല്‍ചാല്‍ സംരക്ഷണത്തിന് സൈനിക നടപടി, യു.എസ് സൈന്യത്തിനുള്ള പിന്തുണയിലെ നിയന്ത്രണങ്ങള്‍ നീക്കല്‍ തുടങ്ങിയവ പുതിയ നിയമത്തിലെ വ്യവസ്ഥകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.