സിംഗപ്പൂര്‍ വിധിയെഴുതി; ഭരണകക്ഷിക്ക് അഗ്നിപരീക്ഷ

സിംഗപ്പൂര്‍: ഭരണകക്ഷിയായ പീപ്ള്‍സ് ആക്ഷന്‍ പാര്‍ട്ടിയുടെ അമ്പതുവര്‍ഷത്തെ അപ്രമാദിത്വത്തിന് ശക്തമായ ഭീഷണിയുയര്‍ത്തി സിംഗപ്പൂര്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സമാപിച്ചു.
വെള്ളിയാഴ്ച വൈകീട്ട് എട്ടുമണിക്ക് അവസാനിച്ച തെരഞ്ഞെടുപ്പിന്‍െറ അന്തിമഫലം ശനിയാഴ്ച പുലര്‍ച്ചെ പുറത്തുവരും. പ്രധാനമന്ത്രി ലീ സിയെന്‍ ലൂങ്ങിന് തന്‍െറ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമായിരിക്കും ഈ തെരഞ്ഞെടുപ്പെന്നാണ് വിലയിരുത്തല്‍.
89 അംഗങ്ങളെയാണ് പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കുക. 181 സ്ഥാനാര്‍ഥികളില്‍ 21 ഇന്ത്യക്കാരുമുണ്ട്. 2.46 മില്യണ്‍ വോട്ടര്‍മാരുള്ള സിംഗപ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ച് വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരുന്നു. നിയമ-വിദേശകാര്യ മന്ത്രി കെ. ഷണ്‍മുഖം, പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള മന്ത്രി എസ്. ഈശ്വരന്‍, പരിസ്ഥിതി-ജലവിഭവ മന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയിലെ പ്രമുഖരായ ഇന്ത്യന്‍ വംശജര്‍. കുടിയേറ്റം, ജീവിതച്ചെലവ്, കുറഞ്ഞവേതനം, തൊഴില്‍മേഖലയില്‍ വിദേശികളുടെ അതിപ്രസരം എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാറിനെതിരെ ശക്തമായ  പ്രതിഷേധമുയര്‍ത്തിയതിനാല്‍ സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായാണ് മുഴുവന്‍ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്.
എട്ടു രാഷ്ട്രീയ കക്ഷികളാണ് ഭരണപക്ഷത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്. വര്‍ക്കേഴ്സ് പാര്‍ട്ടി, നാഷനല്‍ സോളിഡാരിറ്റി പാര്‍ട്ടി, സിംഗപ്പൂര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, റിഫോം പാര്‍ട്ടി, സിംഗപ്പൂരിയന്‍സ് ഫസ്റ്റ്, സിംഗപ്പൂര്‍ പീപ്ള്‍സ് പാര്‍ട്ടി, സിംഗപ്പൂര്‍ ഡെമോക്രാറ്റിക് അലയന്‍സ്, പീപ്ള്‍സ് പവര്‍ പാര്‍ട്ടി എന്നിവയാണ് പ്രതിപക്ഷത്തുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.