ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു

വിര്‍ജീനിയ: അമേരിക്കയിലെ വിര്‍ജീനിയ സംസ്ഥാനത്ത് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. ഡബ്ള്യു.ഡി.ബി.ജെ7 ടി.വിയിലെ റിപ്പോര്‍ട്ടര്‍ ആലിസന്‍ പാര്‍ക്കര്‍ (24), കാമറാമാന്‍ ആഡം വാര്‍ഡ് (27) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണാത്മക റിപ്പോര്‍ട്ടിനിടെ അതിഥിയുമായി അഭിമുഖം നടത്തവെ മുന്‍ ചാനല്‍ ജീവനക്കാരായ ഗ്രിസ് വില്യംസ് വെടിവെക്കുകയായിരുന്നു. സ്മിത് മൗണ്ടൈന്‍ തടാകത്തിനടുത്തുള്ള ഷോപ്പിങ് കേന്ദ്രത്തിലായിരുന്നു സംഭവം. അഭിമുഖത്തില്‍ പങ്കെടുത്തിരുന്ന അതിഥി വിക്കി ഗാര്‍ഡ്നറിന് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.


വെടിവെക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ അക്രമി പിന്നീട് തന്‍െറ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. കൃത്യം നിര്‍വഹിച്ച ശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പൊലീസ് പിന്തുടര്‍ന്നു. എന്നാല്‍, സ്വയം വെടിവെച്ച നിലയിലാണ് അക്രമി പൊലീസിന് കീഴടങ്ങിയത്. ഗുരുതര പരിക്കേറ്റ ബ്രിസ് വില്യംസ് പിന്നീട് ആശുപത്രിയില്‍വെച്ചു മരിച്ചു.

ചാനലില്‍ നിന്ന് വംശീയ അധിക്ഷേപം അനുഭവിക്കേണ്ടി വന്നതായി ഇയാള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു.

അതേസമയം, ഈ വര്‍ഷം ആദ്യം ചാഴ്സ്റ്റണ്‍ ചര്‍ച്ച് വെടിവെപ്പില്‍ 30 പേര്‍ മരിച്ചതിലുള്ള പ്രതികാരമായാണ് വെടിവെപ്പ് നടത്തിയതെന്ന് വെളിപ്പെടുത്തുന്ന ബ്രിസ് വില്യംസിന്‍െറ ഫാക്സ് സന്ദേശം ലഭിച്ചിരുന്നതായി എ.ബി.സി ന്യൂസ് അവകാശപ്പെട്ടു.

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.