ഐസോൾ: മിസോറം മുഖ്യമന്ത്രിയായി മിസോ നാഷനൽ ഫ്രണ്ട് നേതാവ് സൊറംതംഗ സത്യപ്രതിജ്ഞ ചെയ്ത് അധികാര മേറ്റു. െഎസോളിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ കുമ്മനം രാജശേഖരനാണ് സത്യവാചകം ചൊല്ലി കൊടുത്തത്.
അഞ്ചു തവണ ചെംഫായ് മണ്ഡലത്തിൽ നിന്നു ജയിച്ച സൊറംതംഗ ഇത്തവണ സംസ്ഥാനത്തെ ഏക ജനറൽ സീറ്റായ ഐസോൾ ഈസ്റ്റ് ഒന്നിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ, രണ്ടു തവണ (1998, 2008) മിസോറം മുഖ്യമന്ത്രിയായിരുന്നു.
10 വർഷത്തിന് ശേഷമാണ് പ്രാദേശിക പാർട്ടിയായ മിസോ നാഷനൽ ഫ്രണ്ട് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുന്നത്. സംസ്ഥാനത്ത് ആഴത്തിൽ വേരുകളുള്ള എം.എൻ.എഫിന്റെ അധ്യക്ഷനാണ് പഴയ ഒളിപ്പോരാളിയായ 74കാരൻ സൊറംതംഗ.
തെരഞ്ഞെടുപ്പിൽ എം.എൻ.എഫ് 25നും 30നും ഇടയിൽ സീറ്റുകൾ നേടുമെന്നും കോൺഗ്രസിന് പത്തിൽ താഴെ മാത്രമേ ലഭിക്കൂവെന്നും സൊറംതംഗ പ്രവചിച്ചിരുന്നു. ഇത് ശരിവെക്കും വിധം എം.എൻ.എഫ് 26ഉം കോൺഗ്രസ് അഞ്ചും സീറ്റുകൾ നേടി. ബി.ജെ.പി ആദ്യമായി മിസോറം നിയമസഭയിൽ അക്കൗണ്ട് തുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.