പനാജി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടേതെന്ന് ആരോപിക്കപ്പെടുന്ന ഗോവയിലെ സില്ലി സോൾസ് ബാറിനുപുറത്ത് യുത്ത്കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഗോവ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ വരദ് മർഡോൽക്കർ, സംസ്ഥാന യൂണിറ്റ് വക്താവ് അമർനാഥ് പഞ്ജിക്കർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സ്ഥാപനം അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുകയും ചെയ്തു.
നേരത്തെ സ്മൃതി ഇറാനിയുടെ മകൾക്ക് ഗോവയിൽ അനധികൃത ബാറുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധികുടുംബത്തിനെതിരെ സംസാരിച്ചതിനാലാണ് തനിക്കെതിരെ ഇങ്ങനെയൊരു ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയതെന്നാണ് സ്മൃതി ഇറാനിയുടെ വാദം.
കേന്ദ്രമന്ത്രിയെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. സ്മൃതി ഇറാനിയുടെ മകളുടെ ബാറിന്റെ ലൈസൻസ് 13 മാസം മുമ്പ് മരിച്ചുപോയ ഒരാളുടെ പേരിലാണെന്ന ആരോപണവും കോൺഗ്രസ് ഉയർത്തിയിരുന്നു.
സ്മൃതി ഇറാനിയെ അപകീർത്തിപ്പെടുത്താനായി സമൂഹമാധ്യമങ്ങളിൽ മകൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും മകൾക്ക് അങ്ങനെയൊരു റസ്റ്റോറന്‍റില്ലെന്നും അവരുടെ അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.