മീററ്റ്: യു.പി പൊലീസിലെ ഒരു കോൺസ്റ്റബിൾ അച്ചടക്ക നടപടി നോട്ടീസിന് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഭാര്യ സ്വപ്നത്തിൽ വന്ന് ചോര കുടിക്കുന്നെന്നും പേടിച്ച് ഉറങ്ങാനാകുന്നില്ലെന്നുമാണ് കോൺസ്റ്റബിളിന്‍റെ മറുപടി.
ഫെബ്രവരി 17നാണ് ബറ്റാലിയൻ ഇൻ ചാർജ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. രാവിലെ നടക്കുന്ന ബ്രീഫിങ്ങിന് കോൺസ്റ്റബിൾ സ്ഥിരമായി വൈകിയെത്തുന്നെന്നും ശരിയായ രീതിയല്ലാതെയാണ് ഷേവിങ് നടത്തുന്നതെന്നും മികപ്പോഴും യൂനിറ്റിലെ പ്രവർത്തനങ്ങൾക്ക് ഹാജരാകുന്നില്ലെന്നും നോട്ടീസിൽ കുറ്റപ്പെടുത്തിയിരുന്നു.
ഇതിനാണ് കോൺസ്റ്റബിൾ വൈറൽ മറുപടി നൽകിയത്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം ഉറക്കമില്ലായ്മ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് മറുപടിയിൽ പറയുന്നു. ഭാര്യ വന്ന് നെഞ്ചിൽ കയറി ഇരുന്ന് ചോര കുടിക്കുന്നതാണ് സ്വപ്നത്തിൽ കാണുന്നത്. അതുകൊണ്ടാണ് രാവിലെയുള്ള ബ്രീഫിങ്ങിന് വൈകിയെത്തുന്നത്. വിഷാദത്തിന് മരുന്ന് കഴിക്കുകയാമെന്നും കോൺസ്റ്റബിൾ വ്യക്തമാക്കി.
ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടെന്നും ദൈവത്തിന് മുന്നിൽ സ്വയം സമർപ്പിക്കാനാണ് തിരുമാനമെന്നും കോൺസ്റ്റബിൾ പറയുന്നു. ആത്മ മുക്തിയിലേക്ക് നയിച്ച് തന്‍റെ ഈ ദുരിതം അവസാനിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ സഹായിക്കണമെന്ന അപേക്ഷയും അച്ചടക്ക നടപടി നോട്ടീസിന് മറുപടിയായി തയാറാക്കിയ കത്തിൽ പറയുന്നു.
അതേസമയം, നോട്ടീസിനുള്ള കോൺസ്റ്റബിളിന്‍റെ മറുപടി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് എങ്ങിനെ എന്ന് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.