ജസ്റ്റിസ് സൂര്യകാന്ത് ആണ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ആണ് സൂര്യകാന്തിനെ തന്റെ പിൻഗാമിയായി നാമനിർദേശം ചെയ്തത്. സർക്കാർ വിജ്ഞാപനം പുറത്തുവന്നാൽ നവംബർ 24ന് അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേൽക്കും. 2027 ഫെബ്രുവരി ഒമ്പത് വരെയാണ് കാലാവധി. ചീഫ് ജസ്റ്റിസിന്റെ പദവിയിലിരിക്കാൻ ഏറ്റവും യോഗ്യൻ എന്നാണ് സൂര്യകാന്തിനെ നാമനിർദേശം ചെയ്തുകൊണ്ട് ബി.ആർ. ഗവായ് അഭിപ്രായപ്പെട്ടത്. തങ്ങളിരുവരും കടന്നുവന്ന പാതകൾ സമാനമായിരുന്നുവെന്നും ഗവായ് ഓർത്തെടുത്തു.
''തന്നെപോലെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും പോരാട്ടങ്ങളിലൂടെ കടന്നുവന്നയാളാണ് ജസ്റ്റിസ് സൂര്യകാന്ത്. മറ്റുള്ളവരുടെ കഷ്ടപ്പാടുകളും വേദനകളും മനസിലാക്കാൻ അതുകൊണ്ട് തന്നെ അദ്ദേഹത്തിന് എളുപ്പത്തിൽ സാധിക്കും. സുപ്രീംകോടതി ജസ്റ്റിസ് പദവിയിലേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി തന്നെ ആണദ്ദേഹം''-എന്നാണ് ബി.ആർ. ഗവായ് പറഞ്ഞത്.
1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാറിലാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ജനനം. ഹിസാറിലെ സർക്കാർ കോളജിൽ നിന്ന് ബിരുദം നേടിയശേഷമാണ് അദ്ദേഹം നിയമപഠനത്തിന് പോയത്. 1984ൽ രോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ നിന്നാണ് നിയമബിരുദം നേടിയത്. തുടർന്ന്ഹിസാർ ജില്ലാകോടതിയിൽ അഭിഭാഷകനായി ജോലി തുടങ്ങി.
1985ൽ ഹരിയാന ഹൈകോടതിയിലേക്ക് മാറി. ഭരണഘടന, സർവീസ്, സിവിൽ വിഷയങ്ങളിൽ അവഗാഹം നേടി. 2000ത്തിൽ ഏറ്റവുംപ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. 38 വയസേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ. തൊട്ടടുത്ത വർഷം അദ്ദേഹം സീനിയർ അഡ്വക്കറ്റ് ആയി നിയമിച്ചു.
2004 ജനുവരിയിൽ ജസ്റ്റിസ് സൂര്യകാന്തിനെ പഞ്ചാബ്-ഹരിയാന ഹൈകോടതി ജഡ്ജിയായി നിയമിച്ചു. അവിടെ 14 വർഷത്തിലേറെ കാലം സേവനമനുഷ്ഠിച്ചു. തൊഴിൽ നൈതികതക്ക് പേരുകേട്ട ജസ്റ്റിസ് സൂര്യകാന്തിന്റെ പല വിധിന്യായങ്ങളും പേരുകേട്ടവയായിരുന്നു. 2018 ഒക്ടോബറിൽ അദ്ദേഹം ഹിമാചൽ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2019 മേയിൽ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടി. സുപ്രീംകോടതിയിൽ സുപ്രധാന വിധി പുറപ്പെടുവിച്ച നിരവധി ബെഞ്ചുകളുടെ ഭാഗമായിരുന്നു സൂര്യകാന്ത്. 2023ൽ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് ശരിവെച്ചതുൾപ്പെടെയുള്ള സുപ്രധാന വിധിന്യായങ്ങളിൽ അദ്ദേഹം ഭാഗമായിട്ടുണ്ട്. ഭരണഘടനാ നിയമം, മനുഷ്യാവകാശങ്ങൾ, ഭരണപരമായ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 1,000ത്തിലധികം വിധിന്യായങ്ങളുടെയും ഭാഗമായി.
2024 നവംബർ മുതൽ സുപ്രീംകോടതി ലീഗൽ സർവീസസ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു.റാഞ്ചിയിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സ്റ്റഡി ആൻഡ് റിസർച്ച് ഇൻ ലോയുടെ വിസിറ്ററായും സേവനമനുഷ്ഠിക്കുകയാണ്. നേരത്തെ, അദ്ദേഹം നാഷനൽ ലീഗൽ സർവീസസ് അതോറിറ്റിയിൽ രണ്ട് തവണ അംഗമായിരുന്നു. ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ പരമോന്നത ജുഡീഷ്യൽ പദവി വഹിക്കുന്ന ആദ്യ ഹരിയാനക്കാരനായി മാറും.
നവംബർ 23ന് ബി.ആർ ഗവായ് ചീഫ് ജസ്റ്റിസ് പദവി ഒഴിയുന്നതോടെ ഇന്ത്യയുടെ 53ാമത് ചീഫ് ജസ്റ്റിസായാണ് സൂര്യകാന്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.