ന്യൂഡൽഹി: ഡൽഹിയിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ ഷവർ പോലെ ജല പ്രവാഹം. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് രൂക്ഷ പ്രതികരണവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തി. കനത്ത മഴയെ തുടർന്ന് യാത്രക്കാരുടെ സീറ്റുകൾ വെള്ളം നനയുന്നതും യാത്രക്കാരുടെ ശരീരത്തിലടക്കം വെള്ളം തെറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
പൊതുജനങ്ങളുടെ രൂക്ഷ വിമർശനമാണ് വിഡിയോക്ക് താഴെ വരുന്നത്. ‘ഡൽഹിയിലേക്ക് പോകുന്ന 22415 വന്ദേ ഭാരത് എക്‌സ്പ്രസിൽ സൗജന്യമായി ‘വെള്ളച്ചാട്ടം’ സേവനം’ എന്നാണ് വീഡിയോയുടെ ഒരു അടിക്കുറിപ്പ്. @ranvijaylive എന്ന എക്സ് ഉപയോക്താവ് പോസ്റ്റ് ചെയ്ത ഇതേ വിഡിയോ 23,000+ വ്യൂസ് ആണ് നേടിയത്. പാസ്‌ജെഞ്ചർ സീറ്റുകളിലെ എ.സി വെന്റിലേറ്ററിലൂടെ വെള്ളം ഒഴുകുന്നത് വിഡിയോയിൽ കാണാം. സംഭവത്തിൽ സർവത്ര അഴിമതിയാണ് കാരണമെന്നും നെറ്റിസൺസ് വിമർശനമുന്നയിക്കുന്നു.
എയർ ഇന്ത്യ വിമാനത്തിൽ നിന്നുള്ള വെള്ളം ചോർന്ന സംഭവത്തിന്റെ മറ്റൊരു വിഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. ‘എന്തുകൊണ്ട് എയർ ഇന്ത്യ യാത്രക്കാർക്ക് മാത്രം എല്ലാ വിനോദവും ആസ്വദിക്കണം?’ എന്ന് ഉപയോക്താവ് എഴുതി. നേരത്തേ 2024 ൽ വന്ദേ ഭാരത് എക്സ്പ്രസിൽ വെള്ളം ചോർന്ന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
മറുപടിയായി പ്രശ്നത്തിന് താൽക്കാലിക സാങ്കേതിക തകരാറാണ് കാരണമെന്ന് നോർത്തേൺ റെയിൽവേയുടെ ഔദ്യോഗിക വാർത്ത കുറിപ്പിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.