ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഭരണപരമായ ആദ്യ തീരുമാനവുമായി സി.ജോസഫ് വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവക്ക് സമീപം പ്രവർത്തിക്കുന്ന 717 സർക്കാർ മദ്യവിൽപനശാലകൾ (ടാസ്മാക്) ഉടനടി അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
അടുത്ത രണ്ടാഴ്ചക്കുള്ളിൽ ഇത്തരത്തിലുള്ള എല്ലാ ഔട്ട്‌ലെറ്റുകളും പൂട്ടണമെന്നാണ് അധികൃതർക്ക് നൽകിയിരിക്കുന്ന കർശന നിർദേശം. ക്ഷേത്രങ്ങൾ, പള്ളികൾ, വിദ്യാലയങ്ങൾ, കോളജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന മദ്യശാലകൾക്കാണ് ഈ ഉത്തരവ് ബാധകമാകുക.
തമിഴ്നാട് സർക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവിൽ 4,765 ടാസ്മാക് മദ്യശാലകളാണുള്ളത്. ഇതിൽ പൂട്ടിക്കാൻ തീരുമാനിച്ച 717 കടകളിൽ 276 എണ്ണം ആരാധനാലയങ്ങൾക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്തും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് പരിസരത്തുമാണ് പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ തന്ത്രപ്രധാനമായ ഇടങ്ങളിൽ മദ്യശാലകൾ പ്രവർത്തിക്കുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വലിയൊരു സാമൂഹിക പരിഷ്കാരമായാണ് പുതിയ സർക്കാർ ഈ നീക്കത്തെ ഉയർത്തിക്കാട്ടുന്നത്.
കോൺഗ്രസ്, ഇടതുമുന്നണി, സി.വി.കെ, മുസ്‍ലിം ലീഗ് കക്ഷികളുടെ പിന്തുണയോടെ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയിക്ക് മുന്നിൽ ഇനി കടമ്പ സഭയിലെ ഭൂരിപക്ഷമാണ്. മെയ് 13 ന് മുമ്പാണ് സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടത്. എന്നാൽ വിശ്വാസ വോട്ടെടുപ്പിനുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടി.വി.കെക്ക് നാല് ദിവസം നീണ്ട രാഷ്ട്രീയ ചർച്ചകൾക്ക് ശേഷമാണ് സർക്കാർ രൂപീകരിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.