വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്, ഇടതുപാർട്ടികളും വി.സി.കെയും പിന്തുണക്കും; ഇന്ന് ഗവർണറെ കാണും

ചെന്നൈ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയാകാൻ വിജയ്, ഇടതുപാർട്ടികളും വി.സി.കെയും പിന്തുണക്കും. ഇതോടെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാജിക് നമ്പർ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ഉറപ്പിച്ചു.

ഭൂരിപക്ഷം തെളിയിക്കുന്ന രേഖകളുമായി വിജയ് ഇന്ന് വൈകീട്ട് ആറിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഇതിന് മുന്നോടിയായി പിന്തുണക്കുന്ന കക്ഷികൾ സംയുക്ത വാർത്തസമ്മേളനം നടത്തുമെന്നും പ്രതീക്ഷിക്കുന്നു. ഡി.എം.കെ സഖ്യത്തിന്‍റെ ഭാഗമായ സി.പി.ഐ, സി.പി.എം, വി.സി.കെ പാർട്ടികളാണ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. മൂന്നു പാർട്ടികൾക്കും രണ്ടു വീതം എം.എൽ.എമാരുണ്ട്. നിരുപാധിക പിന്തുണയാണ് ഇടതുപാർട്ടികൾ പ്രഖ്യാപിച്ചത്. മന്ത്രിസഭയിൽ ചേരില്ല. 

ടി.വി.കെക്ക് 107 എം.എൽ.എമാരാണുള്ളത്. അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സി.പി.എം, സി.പി.ഐ, സി.വി.കെ കക്ഷികളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷമായ 118ലെത്തും. വ്യാഴാഴ്ച ഗവർണറെ കണ്ട വിജയ് 112 പേരുടെ പിന്തുണ കത്താണ് കൈമാറിയത്. എന്നാൽ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഗവർണർ വിജയിയെ തിരിച്ചയച്ചു. 118 പേരുടെ പിന്തുണക്കത്തുമായി വന്നാൽ മാത്രമേ സർക്കാർ രൂപവത്കരിക്കാൻ അനുമതി നൽകൂ എന്ന കടുംപിടിത്തത്തിലായിരുന്നു ഗവർണർ. ഇതോടെയാണ് പിന്തുണ തേടി ചെറു പാർട്ടികളെ സമീപിച്ചത്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കണമെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നുമായിരുന്നു വിജയ് ഗവർണറോട് അഭ്യർഥിച്ചത്. ജനവിധി അംഗീകരിച്ച തങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള സി.പി.ഐ, സി.പി.എം, വി.സി.കെ പാർട്ടി തീരുമാനത്തെ ടി.വി.കെ നേതാവ് കാമരാജ് അഭിനന്ദിച്ചു. പിന്നാലെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിനു മുന്നിൽ ടി.വി.കെ പ്രവർത്തകരുടെ ആഘോഷവും തുടങ്ങി.

തമിഴ്‌നാട്ടിൽ വിജയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വിടുതലൈ ചിരുതൈകൾ കക്ഷി (ടി.വി.കെ) നേതാവ് തിരുമാവളവന് ഉപമുഖ്യമന്ത്രി സ്ഥാനം ടി.വി.കെ വാഗ്ദാനം ചെയ്തതായി വാർത്തയുണ്ട്. മൂന്നു ദിവസത്തിനിടെ രണ്ടു തവണയാണ് വിജയ് ഗവർണറെ കണ്ടത്. കേവല ഭൂരിപക്ഷത്തിനാവശ്യമായ എം.എൽ.എമാരുടെ പിന്തുണക്കത്തുകളുമായി വരണമെന്നും അതുവരെ മറ്റാരെയും ക്ഷണിക്കില്ലെന്നും പറഞ്ഞ് ഗവർണർ വിജയിയെ മടക്കി. കേവല ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ എം.എൽ.എമാരുടെ പട്ടിക സമർപ്പിക്കാത്ത സാഹചര്യത്തിലാണ് വിജയ് യെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കാത്തതെന്ന് വിശദീകരിച്ച് ലോക്ഭവൻ വ്യാഴാഴ്ച വാർത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. ടി.വി.കെയിലെ 107 എം.എൽ.എമാരുടെയും കോൺഗ്രസിലെ അഞ്ച് എം.എൽ.എമാരുടെയും പട്ടികയാണ് ബുധനാഴ്ച വിജയ് ഗവർണർക്ക് കൈമാറിയിരുന്നത്.

ഇതിനിടെ എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും സർക്കാർ രൂപവത്കരണത്തിന് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഒരു വർഗീയ പാർട്ടിയുമായി സഹകരിക്കാൻ കഴിയില്ലെന്നും സർക്കാർ രൂപവത്കരിക്കാൻ പിന്തുണക്കണമെങ്കിൽ ബി.ജെ.പിയുമായുള്ള സഖ്യം എ.ഐ.എ.ഡി.എം.കെ ഉപേക്ഷിക്കണമെന്നും ഡി.എം.കെ വെള്ളിയാഴ്ച നിലപാട് വ്യക്തമാക്കി. സർക്കാർ രൂപവത്കരിക്കാൻ കേവല ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആർ.വി. അർലേക്കർ ടി.വി.കെ നേതാവ് നടൻ വിജയിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും സർക്കാർ രൂപവത്കരണത്തിന് ശ്രമിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. 234 അംഗങ്ങളുള്ള നിയമസഭയിൽ സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ 118 സീറ്റുകൾ വേണം. തെരഞ്ഞെടുപ്പിൽ ഡി.എം.കെ 59 സീറ്റും എ.ഐ.എ.ഡി.എം.കെ 47 സീറ്റും നേടിയിട്ടുണ്ട്. 

Tags:    
News Summary - Vijay Finally Has Majority, Left And VCK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.