യു.പിയിൽ കോളജ് ക്യാമ്പസിനകത്ത് 17കാരിയെ ബലാത്സംഗം ചെയ്തു

ലഖ്നോ: യു.പിയിലെ ഝാൻസിയിൽ 17കാരിയെ കോളജ് ക്യാമ്പസിനകത്ത് ബലാത്സംഗം ചെയ്തു. പോളിടെക്നിക് കോളജ് വിദ്യാർഥിയായ യുവാവാണ് ഏതാനുംപേരുടെ സഹായത്തോടെ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ഞായറാഴ്ച ക്യാമ്പസിൽ സിവിൽ സർവിസ് പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. തന്‍റെ കൈയിലുള്ള പണം അപഹരിച്ചെന്നും ബലാത്സംഗ ദൃശ്യങ്ങൾ പകർത്തിയെന്നും വിദ്യാർഥിനി പറഞ്ഞു.

സുഹൃത്തായ ആൺകുട്ടിയെ കാണാൻ പോയതായിരുന്നു പെൺകുട്ടി. ഈ സമയം ഒരുകൂട്ടം വിദ്യാർഥികൾ ചേർന്ന് കുട്ടിയെ ക്യാമ്പസ് ഹോസ്റ്റലിനകത്തേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. ഒരാൾ ബലാത്സംഗം ചെയ്യുകയും മറ്റുള്ളവർ ദൃശ്യം പകർത്തുകയും ചെയ്തു. പെൺകുട്ടിയുടെ സുഹൃത്തിനെ ഇവർ മർദിക്കുകയും ചെയ്തു.

സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഝാൻസി സീനിയർ പൊലീസ് സൂപ്രണ്ട് ദിനേഷ് കുമാർ പറഞ്ഞു.

ക്യാമ്പസിലുണ്ടായിരുന്ന പൊലീസുകാർ കരച്ചിൽ കേട്ട് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ആഘാതത്തിൽ തളർന്നുപോയ പെൺകുട്ടിയെ ഇവർ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.

രണ്ടാംവർഷ വിദ്യാർഥികളാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്ന് പോളിടെക്നിക് പ്രിൻസിപ്പാൾ നവീൻ കുമാർ പറഞ്ഞു. ഹോസ്റ്റലിൽ ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇയാൾ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.