കാൻപൂർ: ഐ.എ.എസും ടീച്ചറും ആകാൻ പോകുന്നതിന് മുമ്പ് ആദ്യം സമർഥയായ അമ്മയാകണമെന്ന് സ്ത്രീകൾക്ക് ഉപദേശവുമായി ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ. കാൻപൂർ യൂനിവേഴ്സിറ്റിയിൽ നടന്ന ബിരുദ ദാന ചടങ്ങിലാണ് പ്രഫഷണൽ ജീവിതം തെരഞ്ഞെടുക്കുന്നതിൽ സ്ത്രീകൾക്ക് ഗവർണർ ഉപദേശം നൽകിയത്.
കുടുംബപരമായ ഉത്തരവാദിത്തങ്ങൾ ബലികഴിച്ചുകൊണ്ടാകരുത് പ്രഫഷണൽ വിജയം കൈവരിക്കേണ്ടതെന്നാണ് ആനന്ദിബെൻ പട്ടേൽ പറഞ്ഞത്. വിവാഹശേഷവും പെൺകുട്ടികൾ വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവും തുടരണമെന്നും അതോടൊപ്പം കുടുംബത്തിനും സമൂഹത്തിനും സംഭാവനകൾ നൽകണമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ കൂടിയാണ് ഗവർണർ.
വിവാഹശേഷം പെൺകുട്ടികൾ വിദ്യാഭ്യാസം ഉപേക്ഷിക്കരുതെന്നും തങ്ങളുടെ അറിവും നൈപുണ്യവും രാഷ്ട്രനിർമാണത്തിനായി ഉപയോഗിക്കണമെന്നും ഗവർണർ പറഞ്ഞു. കുട്ടികൾ സ്കൂളുകളിലും കോളജുകളിലും ചേർന്നതിനു ശേഷവും അവരുടെ ജീവിതത്തിൽ സജീവമായി ഇടപെടാൻ മാതാപിതാക്കൾ തയ്യാറാകണമെന്നും പട്ടേൽ ആവശ്യപ്പെട്ടു.
ബിരുദങ്ങൾ വർധിക്കുകയും എന്നാൽ സമൂഹത്തിൽ ലഹരി പോലുള്ള കുറ്റകൃത്യങ്ങൾ തുടരുകയും ചെയ്യുന്നുവെങ്കിൽ, അത് നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ യഥാർഥ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അക്കാദമിക് അറിവുകൾ പോലെ തന്നെ ധാർമിക മൂല്യങ്ങളും പ്രധാനമാണെന്നും അവർ പറഞ്ഞു.
ബിരുദദാന ചടങ്ങിൽ 1,07,713 വിദ്യാർഥികൾക്ക് സർbകലാശാല ബിരുദങ്ങൾ സമ്മാനിച്ചു. മെഡലുകളിൽ 82 ശതമാനത്തോളവും നേടിയത് വനിതകളാണ്. ഒരു ദിവസം മുമ്പ്, ലഖ്‌നോവിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർbകലാശാലയുടെ 24-ാമത് ബിരുദദാന ചടങ്ങിൽ, വിവാഹത്തിന് മുൻപ് വിദ്യാർഥികൾ സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പട്ടേൽ ഉപദേശിച്ചിരുന്നു. "നിങ്ങൾക്ക് ആരെയെങ്കിലും ഇഷ്ടമാണെങ്കിൽ, ആദ്യം സ്വയംപര്യാപ്തരാകുക, അതിനുശേഷം വിവാഹം കഴിക്കുക," അവർ പറഞ്ഞു. താൻ പ്രണയവിവാഹങ്ങൾക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ അവർ, യുവാക്കൾ അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.