കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മൂന്ന് മുൻ ടി.എം.സി എം.പിമാർക്കും രാജ്യസഭാ സീറ്റ്.മുൻ തൃണമൂൽ എം.പിമാരായ സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബറൈക്ക് എന്നിവർക്കാണ് ബി.ജെ.പി സീറ്റ് പാരിതോഷികമായി നൽകിയത്. ഈ മാസം മൂന്ന് സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 24ന് നടക്കും. മൂവരും കഴിഞ്ഞ മാസം രാജ്യസഭാ സീറ്റും ടി.എം.സി അംഗത്വവും രാജിവെച്ചിരുന്നു.വ്യാഴാഴ്ച കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഓഫീസിൽ നടന്ന ചടങ്ങിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിൽ മൂവരും പാർട്ടി അംഗത്വം സ്വീകരിച്ചത്.
മൂവരും ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. കഴിഞ്ഞ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇവർ പാർട്ടി വിട്ടത്. സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബറൈക്ക് എന്നിവരുടെ കാലാവധി 2029 സെപ്റ്റംബർ വരെയും, സുഷ്മിത ദേവിന്റേത് 2030 ഏപ്രിൽ വരെയുമായിരുന്നു കാലാവധി. മൂന്ന് സീറ്റുകളിലും വിജയിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതേ സമയം ഈ മൂന്ന് നേതാക്കളുടെ പരിചയസമ്പത്ത് സംസ്ഥാനത്ത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഭട്ടാചാര്യ പറഞ്ഞു.
2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 208 സീറ്റുകൾ ബി.ജെ.പി നേടിയപ്പോൾ തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസും ആം ജനതാ ഉന്നയൻ പാർട്ടിയും (എ.ജെ.യു.പി) രണ്ട് സീറ്റുകൾ വീതവും സി.പി.ഐ(എം), ഇന്ത്യൻ സെക്യുലർ ഫ്രണ്ട് (ഐ.എസ്.എഫ്) ഓരോ സീറ്റും നേടി. പിന്നീട് നടന്ന രാജിയോടെ ബി.ജെ.പിയുടെ അംഗബലം 207 ആയും എ.ജെ.യു.പിയുടെ ഒരെണ്ണമായും കുറഞ്ഞു. ഭരണകക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷവും പ്രതിപക്ഷത്തിന് 85 എം.എൽ.എമാരുമാണ് ഇപ്പോഴുള്ളത്.
മുൻ മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് റിതബ്രത ബാനർജിയും തമ്മിലുള്ള തർക്കത്തെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് രണ്ടായി പിളർന്നതോടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞു. നിലവിലെ കണക്കുകൾ പ്രകാരം റിതബ്രത ക്യാമ്പിനൊപ്പം 65 എം.എൽ.എമാരും മമത ബാനർജി ക്യാമ്പിനൊപ്പം 15 എം.എൽ.എമാരുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.