ലഖ്നോ: വാഹനാപകടത്തിൽ പരിക്കേറ്റ ഉന്നാവ് ബലാത്സംഗ ഇര ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ. ലഖ്‌നൗവിലെ കിങ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റി (കെ.ജി.എം.യു) ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
19 കാരിയായ പെൺകുട്ടി കഴിഞ്ഞ ആറ് ദിവസമായി വെന്റിലേറ്ററിലാണുള്ളത്. ഇതിനിടെയാണ് ന്യുമോണിയ ബാധിച്ചത്. വെന്റിലേറ്ററിൽ ദിവസങ്ങളായി കഴിയുന്ന ഏതൊരു രോഗിയും ന്യുമോണിയയുടെ ലക്ഷണങ്ങൾ കാണിക്കും. പെൺകുട്ടിയുടെ അവസ്ഥ മുമ്പത്തെപ്പോലെ തുടരുന്നതായി ഡോ. സന്ദീപ് തിവാരി പറഞ്ഞു.
ഇരയുടെ നെഞ്ചിലെ പല അസ്ഥികളും ഒടിഞ്ഞ നിലയിലാണ്. ഈ ഭാഗത്ത് മുറിവുകളും ഉണ്ട്. താടിയെല്ല്, വാരിയെല്ലുകൾ, തുട എന്നിവയിലെ അസ്ഥികളും ഒടിഞ്ഞിരിക്കുകയാണ്. പെൺകുട്ടിയുടെ അവസ്ഥയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അത് തൃപ്തികരമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അമിത രക്തസ്രാവവും തലക്കേറ്റ പരുക്കും കാരണമാണ് പെൺകുട്ടി അബോധാവസ്ഥയിൽ തുടരുന്നത്. ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാരും ചികിത്സക്ക് എത്തിയിട്ടുണ്ട്.
അപകടത്തെത്തുടർന്ന് പെൺകുട്ടിക്ക് ഒന്നര ലിറ്റർ രക്തമാണ് നഷ്ടപ്പെട്ടത്. ആശുപത്രിയിലെത്തിച്ച ശേഷം അവർക്ക് 10 യൂണിറ്റ് രക്തം നൽകേണ്ടിവന്നു. വെന്റിലേറ്ററിൽ നിന്ന് രോഗിയെ പുറത്തെത്തിക്കുക എന്നതാണ് ഡോക്ടർമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പെൺകുട്ടിയുടെ അഭിഭാഷകൻ മഹേന്ദ്ര സിങ്ങിന്റെ അവസ്ഥയിൽ പുരോഗതി ഉണ്ടെന്നും അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് നീക്കം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.