ന്യൂഡൽഹി: ഇന്ത്യയിൽ വോട്ട്ചോരി നിലനിൽക്കുന്നിടത്തോളം തൊഴിലില്ലായ്മയും അഴിമതിയും വർധിച്ചുകൊണ്ടിരിക്കുമെന്ന് പ്രതിപക്ഷനോതാവ് രാഹുൽ ഗാന്ധി. യുവാക്കൾ 'തൊഴിൽ മോഷണവും 'വോട്ട് കൊള്ള'യും ഇനി സഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും അത് 'വോട്ട് ചോരി'യുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ തന്‍റെ എക്സിൽ പോസ്റ്റ് ചെയ്തു. സർക്കാർ പൊതുജന വിശ്വാസം നേടി അധികാരത്തിൽ വരുമ്പോൾ ആ സർക്കാരിന്‍റെ പ്രഥമ ഉത്തരാവാദിത്വമെന്നത് യുവാക്കൾക്ക് തൊഴിലും അവസരങ്ങളും നൽകുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ സത്യസന്ധമായ രീതിയിലൂടെയല്ല ബി.ജെ.പി തെരഞ്ഞെടുപ്പുകളിൽ വിജയിച്ചത്. വോട്ട് ചോരിയിലൂടെയും സ്ഥാപനങ്ങളെ നിയന്ത്രിച്ചുമെല്ലാമാണ് ബി.ജെ.പി അധികാരത്തിൽ തുടരുന്നത്. അതുകൊണ്ടാണ് തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തിൽ ഏറ്റവും ഉയർന്ന അവസ്ഥയിൽ എത്തിയതും തൊഴിലവസരങ്ങൾ കുറയുന്നതും നിയമന പ്രക്രിയകളിൽ ക്രമക്കേടുകൾ സംഭവിക്കുന്നതെന്നും
രാഹുൽ ഗാന്ധി ആരോപിച്ചു. ഇതിലൂടെ യുവാക്കളുടെ ഭാവി അപകടത്തിലാകുന്നു. ഓരോ ചോദ്യപേപ്പർ ചോർച്ചയും ഓരോ നിയമനവും അഴിമതിയുടെ കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് രാഹുൽ പറഞ്ഞു.
രാജ്യത്തെ യുവാക്കൾ സ്വപ്നനം കാണുന്നതോടൊപ്പം അവരുടെ ഭാവിക്കുവേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. എന്നാൽ മോദി തന്റെ പി.ആർ, സെലിബ്രിറ്റികളെ പ്രശംസിക്കൽ, ശതകോടീശ്വരന്മാരുടെ ലാഭം എന്നിവയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
യുവാക്കളുടെ പ്രതീക്ഷകൾ തകർക്കുകയും അവരെ നിരാശരാക്കുകയും ചെയ്യുന്നത് സർക്കാരിന്റെ ഐഡന്ററ്റിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യഥാർഥ പോരാട്ടം ജോലിക്കുവേണ്ടി മാത്രമല്ല, വോട്ട് ചോരിക്ക് എതിരെ കൂടിയാണെന്ന് ഇപ്പോൾ യുവാക്കൾക്ക് മനസിലാക്കുന്നു. കാരണം തെരഞ്ഞെടുപ്പുകളിൽ ക്രമക്കേടുകൾ സംഭവിക്കുന്നിടത്തോളം കാലം തൊഴിലില്ലായ്മയും അഴിമതിയും വർധിച്ചുകൊണ്ടിരിക്കും.
ഇന്ത്യയെ തൊഴിലില്ലായ്മയിൽ നിന്നും വോട്ട് മോഷണത്തിൽ നിന്നും മോചിപ്പിക്കുന്നതാണ് ആത്യന്തിക ദേശസ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് ലാത്തി ചാർജ് ചെയ്യുന്നതിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദി തൈകൾ നടുന്നതിന്റെയും മയിലുകൾക്ക് ഭക്ഷണം നൽകുന്നതിന്റെയും യോഗ പരിശീലിക്കുന്നതിന്റെയും വിഡിയോകളും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.