നാഗ്പൂർ: ഉദ്ധവ് താക്കറെയും സോണിയ ഗാന്ധിയും ശരദ് പവാറും പക്വതയുള്ള നേതാക്കളാണെന്നും അവർ ഉചിതമായ തീരുമാനമേ എടുക്കൂയെന്നും എൻ.സി.പി നേതാവ് അജിത് പവാർ.
സവർക്കറെ കുറിച്ചുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിന് ശിവസേന കടുത്ത മറുപടി നൽകിയ സാഹചര്യത്തിൽ അത് മഹാ വികാസ് അഖാഡിയെ (എൻ.സി.പി-കോൺഗ്രസ്-ശിവസേന സഖ്യം) ബാധിക്കുമോെയന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇഷ്ടമുള്ള അഭിപ്രായം പറയുകയെന്നത് ഓരോരുത്തരുെടയും അവകാശമാണ്. കർഷക ദുരിതം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയാണ് മഹാരാഷ്ട്രയിലെ നിലവിലെ പ്രശ്നങ്ങൾ. നമ്മൾ അത് പരിഹരിക്കാനാണ് ശ്രദ്ധിക്കേണ്ടത്’- അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ‘റേപ് ഇൻ ഇന്ത്യ’യാണ് നടക്കുന്നതെന്ന പരാമർശത്തിൽ രാഹുൽ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. മാപ്പ് പറയാൻ താൻ രാഹുൽ സവർക്കർ അല്ല രാഹുൽ ഗാന്ധി ആണെന്നായിരുന്നു രാഹുലിൻെറ പ്രതികരണം. ഗാന്ധിജിയെയും നെഹ്റുവിനെയും പോലെ സവർക്കറും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചതാണെന്നും അദ്ദേഹത്തെ കോൺഗ്രസുകാർ ബഹുമാനിക്കണമെന്നുമായിരുന്നു ഇതിന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് മറുപടി നൽകിയത്. ഈ വാദപ്രതിവാദങ്ങൾ മഹാ വികാസ് അഖാഡിയെ ബാധിക്കില്ലെന്നാണ് അജിത് പവാർ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.