വിജയ്
ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടി മേധാവി വിജയിയെ തെരഞ്ഞെടുത്തു. പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനമുണ്ടായത്. കരൂർ ദുരന്തത്തിന് ശേഷം ഇതാദ്യാമായാണ് പാർട്ടി യോഗം ചേരുന്നത്. ടി.വി.കെയുടെ തെരഞ്ഞെടുപ്പ് സഖ്യങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള പൂർണമായ അധികാരവും യോഗം വിജയിക്ക് നൽകി. പാർട്ടിയുടെ പ്രമുഖ നേതാക്കളും ജില്ലാ സെക്രട്ടറിമാരും ഉൾപ്പടെ 2000 പേർ യോഗത്തിൽ പങ്കെടുത്തു.
കരൂർ ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് യോഗം തുടങ്ങിയത്. തുടർന്ന് നിരവധി വിഷയങ്ങളിൽ യോഗം പ്രമേയം പാസാക്കി. കരൂർ ദുരന്തത്തിൽ സർക്കാറിന് വീഴ്ചപ്പറ്റിയെന്നും ഗൂഢാലോചനയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. കോയമ്പത്തൂർ ബലാത്സംഗ കേസ് പരാമർശിച്ച് സ്ത്രീസുരക്ഷയിൽ സ്റ്റാലിൻ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് പ്രമേയത്തിലൂടെ പാർട്ടി ആരോപിച്ചു. സ്ത്രീ സുരക്ഷക്കായി സർക്കാർ കൂടുതൽ നടപടികൾ എടുക്കണമെന്നും യോഗം ആവശ്യം ഉന്നയിച്ചു.
ബിഹാർ മാതൃകയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വോട്ടർപട്ടികയുടെ തീവ്രപരിഷ്‍കരണത്തെ എതിർക്കുമെന്ന് വിജയ് അറിയിച്ചു. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ കാരണം കർഷകർ ഉൽപാദിപ്പിച്ച 20 ലക്ഷം ടൺ നെല്ല് പാഴായി പോയെന്നും വിജയിയും ടി.വി.കെയും ആരോപിച്ചു. നിയമങ്ങളെ വെല്ലുവിളിച്ച് ചെന്നൈയിൽ നടക്കുന്ന നിർമാണപ്രവർത്തങ്ങളേയും വിജയ് വിമർശിച്ചു.
ഡി.എം.കെ അവരുടെ ചാനലുകളും ഐ.ടി വിങ്ങും ഉപയോഗിച്ച് വലിയ രീതിയിൽ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. അതിനെതിരെ പാർട്ടി ജാഗ്രത പാലിക്കണമെന്നും വിജയ് പാർട്ടി നേതാക്കളോട് നിർദേശിച്ചു. യോഗത്തിൽ ഡി.എം.കെ സർക്കാറിനെതിരെയും സ്റ്റാലിനെതിരെയം വലിയ വിമർശനങ്ങളാണ് വിജയ് ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.