ന്യൂഡല്‍ഹി: റെയില്‍ യാത്രക്കൂലി അടിക്കടി കൂട്ടാന്‍ വഴിയൊരുക്കി, യാത്രനിരക്ക് നിര്‍ണയം രാജ്യത്തെ പണപ്പെരുപ്പ നിരക്കുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. മൊത്തവ്യാപാര വിലസൂചിക അനുസരിച്ചാണ് പണപ്പെരുപ്പ നിരക്ക് നിര്‍ണയിക്കുന്നത്. നിത്യോപയോഗ സാധനവിലയിലെ ഏറ്റക്കുറച്ചിലുകളാണ് പണപ്പെരുപ്പ നിരക്കിനെയും ബാധിക്കുക.
2016ലെ കണക്കനുസരിച്ച് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 5.48 ശതമാനമാണ്. ട്രെയിന്‍ യാത്രനിരക്ക് നിര്‍ണയം പണപ്പെരുപ്പ നിരക്കുമായി ബന്ധിപ്പിക്കുന്നതോടെ റെയില്‍ യാത്രക്കൂലിയും ഇതേ നിരക്കില്‍ കൂടും. ഡീസല്‍ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ അനുസരിച്ച് ട്രെയിന്‍ നിരക്കിനെ ബാധിക്കുന്ന ‘കോസ്റ്റ് ഫ്യൂവല്‍ അഡ്ജസ്റ്റ്മെന്‍റ്’ സംവിധാനം ഇതിനകംതന്നെ റെയില്‍വേ നടപ്പാക്കിയിട്ടുണ്ട്.
റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ സംഘടിപ്പിച്ച ചര്‍ച്ചക്യാമ്പ് ‘റെയില്‍ വികാസ് ശിബിരി’ല്‍ ഉയര്‍ന്ന നിര്‍ദേശമാണിത്. റെയില്‍വേ ജീവനക്കാരില്‍നിന്നും പുറത്തുനിന്നുമായി 1,10,000 നിര്‍ദേശങ്ങളാണ് വികാസ് ശിബിരില്‍ ചര്‍ച്ചക്ക് വന്നത്. ഇതില്‍ 36 എണ്ണം പരിഗണനക്കായി റെയില്‍വേ മന്ത്രാലയം തെരഞ്ഞെടുത്തു. അതില്‍ ആദ്യത്തേതാണ് യാത്രനിരക്ക് നിര്‍ണയം രാജ്യത്തെ പണപ്പെരുപ്പ നിരക്കുമായി ബന്ധിപ്പിക്കുകയെന്നത്. പുതിയ ബജറ്റിന് പിന്നാലെ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.