'കോക്രോച്ച് ജനതാ പാർട്ടി'; പേരിനായി മൂന്ന് ട്രേഡ്‌മാർക്ക് അപേക്ഷകൾ നൽകി

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ രാഷ്ട്രീയ കൂട്ടായ്മയായ 'കോക്രോച്ച് ജനത പാർട്ടി'യുടെ നാമാവകാശത്തിനായി മൂന്ന് ട്രേഡ്‌മാർക്ക് അപേക്ഷകൾ സമർപ്പിക്കപ്പെട്ടു. സംഘടനയുടെ ഔദ്യോഗിക 'എക്സ്' അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് പേരിനായി അവകാശമുന്നയിച്ച് സംഘടനയുമായി ബന്ധമുള്ളവർ രംഗത്തെത്തിയത്. അസിം ആദംഭായ് ജാം, അഖണ്ഡ് സ്വരൂപ് എന്നീ വ്യക്തികളും, 'കോക്രോച്ച് ജനത പാർട്ടി' എന്ന പേരിൽ തന്നെയുള്ള ഒരു സ്ഥാപനവുമാണ് ട്രേഡ്‌മാർക്ക് രജിസ്ട്രിയിൽ വെവ്വേറെ അപേക്ഷകൾ നൽകിയിരിക്കുന്നത്. ഔദ്യോഗിക രേഖകൾ പ്രകാരം രാഷ്ട്രീയ-സാമൂഹിക സേവനങ്ങൾ നൽകുന്ന വിഭാഗത്തിന് കീഴിലാണ് അപേക്ഷകൾ ഫയൽ ചെയ്തിരിക്കുന്നത്.

ചുരുങ്ങിയ ദിവസങ്ങൾക്കകം ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെയും കാഴ്‌ചക്കാരെയും സ്വന്തമാക്കിയ കൂട്ടായ്മയാണ് 'കോക്രോച്ച് ജനതാ പാർട്ടി'. അതിനിടെ ബി.ജെ.പിയുടെ ഔദ്യോഗിക പേജിലെ ഫോളോവേഴ്സിന്റെ എണ്ണം മറിക്കടന്നതോടെ കോക്രോച്ച് ജനത പാർട്ടി എന്ന പേജ് എക്സിൽനിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. ഉടനെ, മറ്റൊരു അക്കൗണ്ട് പ്രത്യക്ഷപ്പെടുകയും അതിനും നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ഫോളോവേഴ്സ് നിറയുകയും ചെയ്തു. ഇത്തരത്തിൽ വലിയ ജനശ്രദ്ധ നേടിനിൽക്കുന്ന പശ്ചാത്തലത്തിലാണ് കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിന്റെ നിയമപരമായ അവകാശത്തിനായി അപേക്ഷ നൽകപ.

അതിനിടെ, സി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ട് തടഞ്ഞത് രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പാർട്ടിയുടെ പ്രവർത്തനങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. ഇതിന്റെ പശ്ചാത്തലത്തിൽ സി.ജെ.പിയുടെ എല്ലാ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനും ഉടൻ വിലക്കേർപ്പെടുത്തിയേക്കുമെന്നാണ് സൂചന. സർക്കാറിന്റെ രാഷ്ട്രീയ പകപോക്കൽ നിലക്കുള്ള പ്രകോപനങ്ങൾക്കെതിരെ കടുത്ത പ്രതിരോധം ഉയർത്തുമെന്നാണ് പാർട്ടിയുടെ സ്ഥാപകനായ അഭിജീത്ത് ദീപ്‌കെ വ്യക്തമാക്കുന്നത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വീണ്ടും റദ്ദാക്കാൻ ശ്രമിച്ചാൽ കൂട്ടായ പ്രക്ഷോപങ്ങളുമായി മുന്നോട്ട് പോകുമെന്നും സി.ജെ.പി നേതൃത്വം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Three trademark applications for the name 'Cockroach Janata Party'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.