മുഹമ്മദ് ഫൈസൽ

മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സുപ്രീംകോടതി സ്റ്റേയില്ല

ന്യൂഡൽഹി: വധശ്രമ കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ കുറ്റവും ശിക്ഷയും റദ്ദാക്കിയ കേരള ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി. പ്രത്യേകാനുമതി ഹരജിയിൽ സുപ്രീംകോടതി എതിർ കക്ഷികൾക്ക് നോട്ടീസയച്ചു.

2024ൽ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതിനിടയിൽ ഒരു ഉപതെരഞ്ഞെടുപ്പ് ഖജനാവിന് ഭാരമാണെന്നു പറഞ്ഞാണ് കേരള ഹൈകോടതി കുറ്റവും ശിക്ഷയും റദ്ദാക്കിയതെന്ന അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിന്റെ വാദം ഫൈസലിന്റെ അഭിഭാഷകൻ റിതിൻ റായ് ചോദ്യം ചെയ്തു. തുടർന്ന് വീണ്ടും പരിഗണിക്കാനായി കേസ് മാർച്ച് 28ലേക്ക് മാറ്റി.

14 വർഷം മുമ്പ് മുൻ കേന്ദ്രമന്ത്രിയും മുൻ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറും പരേതനായ കോൺഗ്രസ് നേതാവുമായ പി.എം. സഈദിന്റെ മരുമകൻ പടന്നയിൽ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ച കേസിലാണ് എൻ.സി.പി എം.പി ഫൈസലിനെ കവരത്തി ജില്ല സെഷൻസ് കോടതി 10 വർഷം കഠിന തടവിന് ശിക്ഷിച്ചത്. ശിക്ഷ വിധിച്ചതിന് രണ്ടാം ദിവസം തന്നെ ഫൈസലിനെ ലോക്സഭാ സെക്രട്ടറി ജനറൽ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു. തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

ലക്ഷദ്വീപിൽ തിരക്കിട്ട് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷൻ നീക്കം തടയണമെന്ന ആവശ്യവുമായി  മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ കേരള ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയുടെ ഉത്തരവിന് കാത്തുനിൽക്കാതെ താൻ പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഏകപക്ഷീയവും നിയമവിരുദ്ധവും വഞ്ചനാപരവുമാണെന്ന് ഹരജിയിൽ ഫൈസൽ ചൂണ്ടിക്കാട്ടി.

തനിക്കെതിരായ ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്താല്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകുമെന്ന് ഫൈസൽ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ ശിക്ഷ സ്റ്റേ ചെയ്യാൻ സമർപ്പിക്കുന്ന ഹരജികൾ തീര്‍പ്പാക്കുന്നതുവരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകുമോ എന്ന കാര്യം പരിശോധിക്കണമെന്നും ഫൈസൽ ആവശ്യപ്പെട്ടു.

Tags:    
News Summary - The Supreme Court did not stay the High Court order freezing the sentence of Muhammad Faisal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.