ലഖ്നോ: 12-ാം ക്ലാസ് വിദ്യാർഥിയെ ഒരു സംഘം യുവാക്കൾ മർദിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീറത്തിലാണ് സംഭവം. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ നിന്ന് പൊലീസിന് ലഭിച്ചു. ആളൊഴിഞ്ഞ സ്ഥലത്ത് ഒരാൾ വിദ്യാർഥിയെ മർദിക്കുന്നതും രണ്ട് പേർ സമീപം നിന്ന് ദൃശ്യം പകർത്തുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
വിദ്യാർഥിയുടെ തലയിലും മുതുകിലും തുടരെ മർദനമേറ്റു. തുടർന്ന് വിദ്യാർഥിയുടെ മുഖത്ത് രണ്ടാമതൊരാൾ മൂത്രമൊഴിക്കുന്നത് മറ്റൊരു വീഡിയോയിൽ കാണാം. വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉത്തർപ്രദേശ് പൊലീസ് ഏഴു പേർക്കെതിരെ കേസെടുത്തു. പിന്നാലെയാണ് ആശിഷ് മാലിക്ക് എന്നയാൾ അറസ്റ്റിലായത്. അവി ശർമ, രാജൻ, മോഹിത് താക്കൂർ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
നഗരത്തിലെ ബന്ധുവീട്ടിൽ നിന്ന് മടങ്ങി വരുന്നതിനിടെയാണ് വിദ്യാർഥിയെ സംഘം തട്ടിക്കൊണ്ടുപോയതെന്ന് പിതാവ് പറഞ്ഞു. തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. വിദ്യാർഥി തിരികെ വരാത്തതിനെത്തുടർന്ന് രാത്രി മുഴുവൻ തിരച്ചിൽ നടത്തിയതിന് ശേഷമാണ് പിറ്റേന്ന് വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ തുടക്കത്തിൽ നടപടിയുണ്ടായില്ലെന്ന് പിതാവ് ആരോപിച്ചു.
നവംബർ 16 നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പിതാവ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾ ഒഴിവാക്കിയാണ് കേസെടുത്തതെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.