ന്യൂഡൽഹി: വ്യക്തിപരമായ തർക്കങ്ങൾ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ബോംബെ ഹൈകോടതി. വയോധികക്കെതിരെ മറ്റൊരു വയോധിക നൽകിയ അപകീർത്തി കേസ് 2046 ലേക്ക് മാറ്റിവച്ചു. 90 വയസ്സുള്ള തരിണിബിന്‍ ദേശായി എന്ന വയോധിക കിൽകിൽരാജ് ഭന്‍സാലിക് എന്ന മറ്റൊരു വയോധികക്കെതിരെ 2017 ൽ നൽകിയ അപകീർത്തി കേസ് പരിഗണിക്കവെയാണ് ഹൈകോടതി അതൃപ്തി അറിയിച്ചത്. വയോധികർ തമ്മിലുള്ള ഈ പോരാട്ടം വെറും `അഹന്തയുടെ പോരാട്ടം' മാത്രമാണെന്ന് വിശേഷിപ്പിച്ച കോടതി ഇത്തരം തർക്കങ്ങൾ നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുകയും കൂടുതൽ ഗൗരവകരമായ കേസുകളിൽ നിന്നുള്ള ശ്രദ്ധ തിരിക്കുകയും ചെയ്യുന്നുവെന്ന് മുന്നറിയിപ്പ് നൽകി.
ഇത്തരം തർക്കങ്ങൾ കോടതിയുടെ വിലപ്പെട്ട സമയം കളയാനും പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നതിനെ തടസ്സപ്പെടുത്താനും ഇട വരുത്തുന്നു. അഹന്തയുടെ ഈ പോരാട്ടം ജുഡീഷ്യൽ സംവിധാനത്തെ സ്തംഭിപ്പിക്കുന്ന കേസുകൾക്ക് സമാനമാണെന്ന് കോടതി നിരീക്ഷിച്ചു. പരസ്പരം നിരുപാധികം മാപ്പ് പറഞ്ഞ് കേസ് രമ്യമായി പരിഹരിക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ തരിണിബിന്‍ ദേശായി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. കേസിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി കേസ് 2046ലേക്ക് മാറ്റി വെക്കുകയും ചെയ്തു. 2046 നു മുമ്പായി കേസിന്‍റെ വാദം കേൾക്കില്ലെന്നും ജസ്റ്റിസ് ജിതേന്ദ്ര ജെയിന്‍ വ്യക്തമാക്കി. `അടുത്ത 20 വർഷത്തേക്ക് ഈ കേസ് പരിഗണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 2046-ന് മുമ്പ് ഈ കേസ് വാദം കേൾക്കില്ലെന്ന് വ്യക്തമാക്കുന്നു' ജസ്റ്റിസ് ജെയിൻ പറഞ്ഞു. ഗൗരവകരവും അടിയന്തരവുമായ കേസുകൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ തർക്കത്തെ കോടതി ഇത്രയും നീണ്ട കാലയളവിലേക്ക് മാറ്റിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.