ലഖ്നോ: യു.പിയിൽ ഭൂമി തർക്കത്തിനിടെ ദലിത് കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്നതിനായി സന്ദീപൻ ഘട്ടിൽ താൽകാലിക പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചു.
ഗ്രാമത്തിലെ ക്രമസമാധാന നില പുനഃസ്ഥാപിക്കാനാണിതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. താൽകാലിക പൊലീസ് സ്റ്റേഷനിൽ സ്ത്രീകളും പുരുഷൻമാരുമടക്കം 60 കോൺസ്റ്റബിൾമാർ ഡ്യൂട്ടിയിൽ ഉണ്ടാകും. ഒരു ഇൻസ്പെക്ടറും 11 സബ് ഇൻസ്പെക്ടർമാരുമടങ്ങിയതാണ് താൽകാലിക പൊലീസ് സ്റ്റേഷൻ. ഇൻസ്പെക്ടർ റോഷൻലാലിന് സ്റ്റേഷന്റെ ചുമതല നൽകിയിട്ടുണ്ട്.
ഗ്രാമത്തിലെ ആളുകളുടെ പ്രവർത്തനത്തെ കുറിച്ച് അറിയാനും ഗ്രാമത്തിലേക്ക് ആളുകൾ പോകുന്നതും വരുന്നതും നിരീക്ഷിക്കാനും പൊലീസുകാരെ ചുമതലപ്പെടുത്തി. വ്യാഴാഴ്ചയാണ് ദലിത് കുടുംബത്തിലെ മൂന്നുപേരെയാണ് ഭൂമി തർക്കത്തെ തുടർന്ന് കൊലപ്പെടുത്തിയത്. ശിവശരൺ(30), ഭാര്യ ബ്രിജ്കലി(25), പിതാവ് ഹൊരിലാൽ(60) എന്നിവരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.
കൊലപാതകങ്ങളെ തുടർന്ന് രോഷാകുലരായ ഗ്രാമീണർ നിരവധി കുടിലുകൾക്ക് തീയിട്ടിരുന്നു.
കാക്കരാബാദ് വില്ലേജിൽ താമസിച്ചിരുന്ന ശിവശരൺ മൂന്നു വർഷം മുമ്പാണ് ഭാര്യവീടിനടുത്തുള്ള ഭൂമി വാങ്ങിയതും അവിടെ വീട് വെച്ചതും. കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.